തൃശൂർ: സേഫ് ആൻഡ് സ്‌ട്രോംഗ് കേസിൽ പിടിയിലായ പ്രവീൺ റാണയെ തൃശൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടതിനെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്തു തുടങ്ങി.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവെടുപ്പ് അടുത്ത ദിവസം നടക്കും. 10 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയോടൊപ്പം റാണയുടെ ജാമ്യാപേക്ഷയും എത്തിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല.
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ ഉടമകളുടെ മൊഴിയെടുക്കലും നടന്നു. ഏഴു വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തിരുന്നത്. കസ്റ്റഡി കാലാവധിയായ 10 ദിവസത്തിനകം പരമാവധി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം.റാണയുടെ സ്ഥാപനങ്ങളിൽ നിന്നും മറ്റുമായി കണ്ടെത്തിയ രേഖകൾ വച്ചാണ് ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ തന്നെ പൊലീസ് 21 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഓഫീസുകൾ, വീടുകൾ, പ്രതിയുമായി ബന്ധപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങൾ പരിശോധിച്ചിരുന്നു.തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്,കണ്ണൂർ എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായിരുന്നു റെയ്ഡുകൾ. ഇവിടങ്ങളിൽ നിന്നെല്ലാം കിട്ടിയ രേഖകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പൊലീസ് ഉത്തരം തേടും.
സമാഹരിച്ച 130
കോടി എവിടെ?
130 കോടിയിലേറെ രൂപ വിവിധ അക്കൗണ്ടുകളിലൂടെ സമാഹരിച്ചുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ചെലവഴിച്ച കാര്യത്തിൽ വ്യക്തതയില്ല. റാണയുടെ നിലവിലെ നിക്ഷേപങ്ങൾ അറിഞ്ഞാൽ മാത്രമേ റിക്കവറിയിലൂടെയും മറ്റും നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനാകൂ. റാണയുടെ നിലവിലെ സ്വത്തുവിവരങ്ങളെ സംബന്ധിച്ച അന്വേഷണം തുടങ്ങിയിരുന്നെങ്കിലും ചെറിയ തുക മാത്രമെ കണ്ടെത്താനായിട്ടുള്ളു. റാണയ്ക്കെതിരെ ശക്തമായ തെളിവുകൾ കിട്ടിയതായാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |