തിരുവനനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ ചട്ട വിരുദ്ധമായി അസോസിയേറ്റ് പ്രൊഫസറാക്കാൻ നാല് ഘട്ടങ്ങളായി നടത്തിയ മിന്നൽ നീക്കങ്ങളാണ് ഹൈക്കോടതി ഇന്നലെ പൊളിച്ചത്.
25 വർഷത്തെ അദ്ധ്യാപന പരിചയവും, നൂറിൽപ്പരം ഗവേഷണ പ്രബന്ധങ്ങളുമുള്ള, സി.പി.എം അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ സജീവ പ്രവർത്തകനായ ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ അദ്ധ്യാപകനെയും, മലയാളം സർവകലാശാലയിലെ രണ്ട് അദ്ധ്യാപകരെയും പിന്തള്ളിയാണ് പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയത്.
ഡോ.ഗോപിനാഥ് രവീന്ദ്രൻ ആദ്യ വട്ടം വി.സിയായിരുന്നപ്പോഴാണ് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ശരവേഗത്തിൽ നടപടികളുണ്ടായത്. വി.സിയുടെ കാലാവധി തീരുന്നതിന് തൊട്ടുമുൻപായിരുന്നു അഭിമുഖം. ഇന്റർവ്യൂ നേരിട്ടല്ലാതെ ഓൺലൈനായി നടത്തി. എം.ബി.രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സർവകലാശാലയിലെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസറെ ഇവിടെയും ഇന്റർവ്യൂ ബോർഡംഗമാക്കി. പ്രിയ ഒന്നാമതെത്തിയ റാങ്ക് പട്ടിക രഹസ്യമാക്കി വച്ചു. ഇതിനുള്ള പരിതോഷികമെന്നോണം, സർക്കാർ ഗവർണറിൽ സമ്മർദ്ദം ചെലുത്തി ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനർനിയമനം നൽകി.
നിയമനത്തിനുള്ള പ്രധാന മാനദണ്ഡമായ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള സ്കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനായിരുന്നു. അദ്ധ്യാപന പരിചയവും തീരെ കുറവ്. എന്നിട്ടും അഭിമുഖത്തിന് 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചു. ഗവേഷണത്തിനുള്ള 156 സ്കോർ പോയിന്റാണ് പ്രിയയ്ക്കുള്ളത്. ഏറ്റവും കൂടുതൽ പോയിന്റുള്ള (651)ചങ്ങനാശേരി എസ്.ബി കോളേജിലെ അദ്ധ്യാപകൻ ജോസഫ് സ്കറിയയ്ക്ക് രണ്ടാം റാങ്കും, 645 പോയിന്റുള്ള മലയാളം സർവകലാശാലയിലെ സി.ഗണേഷിന് മൂന്നാം റാങ്കുമാണ് നൽകിയത്.
ക്രമക്കേട് മൂടാൻ
നിയമോപദേശം
ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഗവർണർ വിശദീകരണം ചോദിച്ചപ്പോൾ, പ്രിയാ വർഗീസിനെ നിയമിച്ചിട്ടില്ലെന്നും റാങ്ക് ലിസ്റ്റ് നിയമ പരിശോധനയ്ക്ക് അയച്ചെന്നുമായിരുന്നു വി.സിയുടെ മറുപടി. ഗവർണർ വീണ്ടും വിശദീകരണം ആരാഞ്ഞപ്പോൾ, ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാമോയെന്ന് ചോദിച്ച് യു.ജി.സി ചെയർമാന് താൻ കത്തെഴുതിയെന്നും ,മറുപടി ലഭിക്കാത്തതിനാൽ നിയമനവുമായി മുന്നോട്ടു പോകുമെന്നുമായിരുന്നു മറുപടി. നിയമന ഉത്തരവ് രണ്ടു ദിവസത്തിനകം ഇറക്കുമെന്ന് കണ്ണൂർ വി.സി വെല്ലുവിളിച്ചതിന് പിന്നാലെ ,നിയമനം ഗവർണർ സ്റ്റേ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |