തിരുവനന്തപുരം: ബിരുദതല പ്രാഥമിക പരീക്ഷയിൽ പി.എസ്.സി നടപ്പാക്കിയ ചോദ്യശൈലിയിലെ മാറ്റത്തെക്കുറിച്ച് ഉദ്യോഗാർത്ഥികൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുമ്പോഴും പരിഷ്‌കാരം തുടരാൻ പി.എസ്.സി തീരുമാനം. കെ.എ.എസ് പരീക്ഷയിൽ ആദ്യമായി നടപ്പിലാക്കിയ രീതിയെക്കുറിച്ച് പൊതുവിൽ നല്ല അഭിപ്രായം ഉണ്ടായതാണ് ബിരുദതല പ്രാഥമിക പരീക്ഷ ഈ രീതിയിൽ നടത്താൻ തീരുമാനിച്ചതിന് കാരണമെന്ന് പി.എസ്.സി പറയുന്നു.
യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷ മാതൃകയാണ് പി.എസ്.സി അവലംബിച്ചത്. നേരിട്ടുള്ള ചോദ്യങ്ങൾക്ക് പകരം വാക്യങ്ങളും പ്രസ്താവനകളുമായി നൽകുന്ന ചോദ്യങ്ങൾക്ക് നീളം കൂടുതൽ ഉണ്ടാകുമെന്നാണ് പ്രധാന ശൈലിമാറ്റം. ചോദ്യം വായിച്ച് ആശയം ഗ്രഹിക്കാൻ ഒറ്റവായനയിൽ പ്രയാസമാണ്. ഇതിനാൽ മുൻപരീക്ഷകൾക്ക് അനുവദിക്കപ്പെട്ട സമയത്തിനിടയിൽ പരീക്ഷ എഴുതിത്തീർക്കാൻ കഴിയില്ല. ഓരോ ഓപ്‌ഷനും ശരിയാണോ എന്ന് പരിശോധിക്കാൻ ചോദ്യം വീണ്ടും വായിച്ചേ മതിയാകൂ. ഇംഗ്ലീഷ് ചോദ്യങ്ങൾക്കൊപ്പം ചോദ്യത്തിന്റെ മലയാളം പരിഭാഷയും നൽകുമെങ്കിലും തർജ്ജമയിലെ വൈകല്യം കാരണം അതു വായിച്ചു മനസിലാക്കാൻ ബുദ്ധിമുട്ട് നേരിട്ടതായും ഉദ്യോഗാർത്ഥികൾ പരാതി പറഞ്ഞിരുന്നു.
100 ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ മുൻ മാതൃകയിലെ പരീക്ഷകൾക്ക് 75 മിനിട്ടാണ് സമയം അനുവദിച്ചിരുന്നത്. ഒരു ചോദ്യത്തിന് ഉത്തരമെഴുതാൻ ശരാശരി 45 സെക്കൻഡ്. കണക്ക്, ലോജിക്കൽ റീസണിംഗ് എന്ന വിഭാഗത്തിലെ 20 ചോദ്യങ്ങൾക്ക് അതിൽകൂടുതൽ സമയമാണ് വേണ്ടിവന്നത്. സമയം തികയുന്നില്ലെന്ന വ്യാപകമായ പരാതി ഉയർന്നിരുന്നതോടെയാണ് ഫെബ്രുവരി 1 മുതലുള്ള എല്ലാ പരീക്ഷകൾക്കും 100 ചോദ്യമെഴുതാൻ 90 മിനിട്ട് അനുവദിക്കാൻ പി.എസ്.സി തീരുമാനിച്ചത്.
അപേക്ഷകൾ കൂടുതലുള്ള തസ്തികകളിലെ പ്രാഥമിക പരീക്ഷയിൽ കടുകട്ടി ചോദ്യങ്ങൾ നൽകുന്നതിലൂടെ ഉദ്യോഗാർത്ഥികൾ കൂട്ടത്തോടെ പുറത്താക്കപ്പെടുമെന്ന പരാതിയും ഉദ്യോഗാർത്ഥികൾ ഉയർത്തുന്നു. രണ്ടാം ഘട്ട പരീക്ഷ കഴിയുമ്പോൾ നിശ്ചിത നിലവാരത്തിന് മുകളിലുള്ളവരും സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നേടുന്നവരും മാത്രമേ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കൂ എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
പരീക്ഷ നിലവാരം ഉയർന്നുവെന്ന് പി.എസ്.സി
പരിഷ്കരിച്ച ചോദ്യ ശൈലി പി.എസ്.സി പരീക്ഷകളുടെ നിലവാരം ഉയർത്തിയെന്നും
പൊതുവിജ്ഞാനം കാണാപ്പാഠമായി പഠിച്ച് പരീക്ഷകളിൽ മുന്നിലെത്തുന്ന രീതി ആശാവഹമല്ലാത്തതിനാൽ ക്രിയാത്മകമായി കാര്യങ്ങൾ മനസിലാക്കാനും പ്രതികരിക്കാനും മത്സരാർത്ഥികളെ പ്രാപ്തരാക്കുന്ന പുതിയ ശൈലി പിന്തുടരുമെന്നുമാണ് പി.എസ്.സി അംഗങ്ങൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |