തിരുവനന്തപുരം: ക്ഷീരവികസനവകുപ്പിൽ ഡെയറി എക്സ്റ്റെൻഷൻ ഓഫീസർ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പി.എസ്.സി പരീക്ഷ നടത്തുന്നില്ലെന്ന് ആക്ഷേപം. 2021 മാർച്ചിലായിരുന്നു വിജ്ഞാപനം. ആറ് ഒഴിവുകളിലേക്ക് മൂവായിരത്തോളം അപേക്ഷകരുണ്ടെന്നാണ് വിവരം. നിലവിൽ 30 ലധികം ഒഴിവുകളുണ്ട്. എന്നാൽ പി.എസ്.സി പരീക്ഷ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിൽ ഉദ്യോഗാർത്ഥികൾ അമർഷത്തിലാണ്.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്നും ആറുമാസത്തേക്ക് താത്കാലിക നിയമനം ലഭിച്ചവരാണ് 30ലധികം ബ്ലോക്ക് തല ഓഫീസുകളിലുള്ളത്. ഇവർക്കാകട്ടെ സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ പദ്ധതികൾ നടപ്പിലാക്കാനുള്ള സമയം ലഭിക്കുന്നുമില്ല. ഇതിനാൽ ക്ഷീരവികസന മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് ബ്ലോക്കുകളിൽ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. പശുഗ്രാമം, കീഫർ യൂണിറ്റ്, കന്നുകുട്ടി പരിപാലനം അടക്കം നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നത്. ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതും വിവിധ പദ്ധതികൾ നടപ്പാക്കുന്നതും പദ്ധതി നിർവഹണം നടത്തുന്നതുമെല്ലാം ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസിലൂടെയാണ്.
കഴിഞ്ഞ റാങ്ക്പട്ടികയിൽനിന്ന് 44 പേർക്ക് നിയമനം ലഭിച്ചിരുന്നു. പുതിയ ലിസ്റ്റ് നിലവിൽ വന്നാൽ അതിലധികം പേർക്ക് നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷ. അപേക്ഷ നൽകിയവർക്ക് പരീക്ഷ നീണ്ടുപോകുന്നതിൽ അമർഷമുണ്ട്. തങ്ങളോട് പി.എസ്.സി കാണിക്കുന്ന അവഗണന ക്ഷീരകർഷകരെയും ബാധിക്കുന്നതാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |