തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിക്കാൻ സർക്കാർ വീണ്ടും ഒരുങ്ങിയതോടെ എതിർപ്പുമായി ഡോക്ടർമാർ ഉൾപ്പെടെ രംഗത്തെത്തി. അഞ്ചുവർഷം മുമ്പ് സ്ഥാാപിച്ച പഞ്ചിംഗ് യന്ത്രങ്ങൾ ജീവനക്കാരുടെ പിടിവാശിയും ആരോഗ്യവകുപ്പിന്റെ അലംഭാവവും മൂലമാണ് നോക്കുകുത്തികളായത്.
ഡോക്ടർമാരുടെ ഡ്യൂട്ടി സമയം കൃത്യമായി നിർവചിച്ചിട്ടില്ലാത്തതിനാൽ അത് നിശ്ചയിച്ചയിച്ച ശേഷം പഞ്ചിംഗിലേക്ക് കടന്നാൽ മതിയെന്നാണ് ഡോക്ടർമാരുടെ നിലപാട്.
2017 നവംബർ ഒന്നു മുതൽ പഞ്ചിംഗിനായി സ്ഥാപിച്ച യന്ത്രങ്ങളെല്ലാം അധികൃതരുടെ കെടുകാര്യസ്ഥതമൂലം നിശ്ചലമാകുകയായിരുന്നു. വീണ്ടും പഞ്ചിംഗ് പരാജയമാകാതിരിക്കാൻ ഡോക്ടർമാരുടെ സംഘടന പ്രതിനിധികളുടെ യോഗം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉടൻ വിളിക്കും.
രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്നു വരെ ഒ.പി സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഡോക്ടർമാർ ഭൂരിഭാഗവും ഈ സമയത്തിൽ കൂടുതൽ ജോലി ചെയ്യാറുണ്ടെന്നും അധിക ജോലി സമയത്തിനുള്ള ആനുകൂല്യത്തിൽ വ്യക്തത വരുത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. ശസ്ത്രക്രിയാ ദിവസങ്ങളിലും വീട്ടിൽ പോയ ശേഷം അടിയന്തരഘട്ടങ്ങളിൽ എത്തേണ്ടിവരുമ്പോഴും പഞ്ചിംഗ് പ്രായോഗികമല്ലെന്നാണ് ഡോക്ടർമാരുടെ വാദം. ഒരു ദിവസം നേരത്തെ ഒ. പി അവസാനിച്ചുപോയാൽ പിറ്റേദിവസം അതിന്റെ ഇരട്ടിയായി ജോലി ചെയ്യുന്നവരാണ് ഡോക്‌ടർമാരെന്നും അത് നിജപ്പെടുത്തിയാൽ പ്രതിസന്ധിയുണ്ടാകുമെന്നുമാണ് പറയുന്നത്. എന്നാൽ അധിക ജോലി സമയം നിശ്ചയിക്കാൻ പഞ്ചിംഗാണ് ഏറ്റവും ഫലപ്രദമായ മാർഗമെന്നും അത്തരം ആനുകൂല്യത്തിന് അർഹതയുള്ളവർക്ക് അത് അധിക അവധിയായി അനുവദിക്കുന്നത് ഉൾപ്പെടെ പരിഗണനയിലുണ്ടെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. കൃത്യമായി ആശുപത്രിയിലെത്താതെ സ്വകാര്യ പ്രാക്ടീസിന് പോകുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്നും അത്തരക്കാരാണ് പഞ്ചിംഗിനെ എതിർക്കുന്നതെന്നുമാണ് സർക്കാർ നിലപാട്.
എന്തിന് രണ്ടു പഞ്ചിംഗ്
ഡ്യൂട്ടിക്ക് എത്താത്ത ഡോക്ടർമാരെ കണ്ടെത്താനും ഒരേസമയം ഒന്നിലധികം മെഡിക്കൽ കോളേജുകളിൽ പ്രവർത്തിക്കുന്നവരെ പിടികൂടാനുമാണിത്. നാഷണൽ മെഡിക്കൽ കൗൺസിൽ (എൻ.എം.സി) പഞ്ചിംഗ് കർശനമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച നടപടികൾ പുരോഗമിക്കുകയാണ്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ഇത് നടപ്പാക്കും. അതിനാൽ സംസ്ഥാനത്ത് സ്വന്തംനിലയിൽ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തേണ്ട കാര്യമില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
പ്രഹസനമായ പഞ്ചിംഗ്
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലും പഞ്ചിംഗ് നടപ്പാക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ശമ്പളം ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന സ്‌പാർക്കുമായി ഇവയെ ബന്ധിപ്പിച്ചിട്ടില്ല.അതിനാൽ പഞ്ചിംഗ് ചെയ്യാത്തവരും ചെയ്യുന്നവരും ഒരുപോലെ ശമ്പളം വാങ്ങുകയാണ്.
'വിശദമായ ചർച്ച ആവശ്യമാണ്. പ്രായോഗികമായ തീരുമാനമാണ് ഇക്കാര്യത്തിൽ വേണ്ടത്.'
-ഡോ.നിർമ്മൽ ഭാസ്കർ
പ്രസിഡന്റ്, കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |