തിരുവനന്തപുരം: കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ മുതൽ മൂന്ന് നാൾ കൊടും മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ എട്ട് വൻകിട ഡാമുകൾ തുറക്കാൻ അനുമതി നൽകിയതായി കെ.എസ്.ഇ.ബി സി.എം.ഡി ബി.അശോക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇടുക്കി ഇന്ന് ഉച്ചയ്ക്ക് 11നും, ഇടമലയാർ രാവിലെ 6നും തുറക്കും.ഇതിന് പത്തു മണിക്കൂർ മുമ്പ് ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കും.ജലനിരപ്പ് ഉയരാനിടയുളളയിടങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ ഇന്നലെ ആരംഭിച്ചു. കക്കി,ഷോളയാർ,ഇടുക്കി,മാട്ടുപ്പെട്ടി,പെരിങ്ങൽകുത്ത്,ഇടമലയാർ,പമ്പ,കല്ലാർ എന്നീ വൻകിട ഡാമുകളാണ് തുറക്കുന്നത്. ഇവയെല്ലാം 150 ദശലക്ഷം ക്യുബിക് മീറ്ററിലധികം ജലം സംഭരിച്ചിട്ടുള്ളതാണ്. ഇതിൽ കക്കി,പെരിങ്ങൽകുത്ത്,ഷോളയാർ എന്നിവയിൽ റെഡ് അലർട്ടും, മറ്റ് അണക്കെട്ടുകളിൽ ഒാറഞ്ച് അലർട്ടും നൽകേണ്ട തരത്തിലുള്ള ജലനിരപ്പാണുള്ളത്. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ഉത്പാദനം കൂട്ടി ജല നിരപ്പ് നിയന്ത്രിക്കാനാകും. എന്നാൽ നാളെ മുതൽ കടുത്ത മഴയാണെങ്കിൽ സ്ഥിതിഗതികൾ കൈവിട്ടു പോകും. എറണാകുളത്ത് വൻപ്രളയ സാഹചര്യം ഒഴിവാക്കാനാണ് ഡാമുകൾ തുറന്ന് ജലനിരപ്പ് സുരക്ഷിത നിലയിലേക്ക് താഴ്ത്താൻ തീരുമാനിച്ചത്.
പമ്പയിലെ ജലനിരപ്പ് കൂടികൊണ്ടിരിക്കുകയാണ്.ത്രിവേണി സംഗമത്തിൽ വെള്ളം ക്രമാതീതമായി ഉയരാനിടയുണ്ട്. പമ്പയിലെ ഡാം തുറന്നാൽ അച്ചൻകോവിലാർ, മണിമലയാർ,മീനച്ചിൽ എന്നിവയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം.
ഇടുക്കിയിൽ അര
നൂറ്റാണ്ടിലെ പെരുമഴ
ശനി,ഞായർ ദിവസങ്ങളിൽ ഇടുക്കിയിൽ പെയ്തത് കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ ഒക്ടോബർ മാസത്തിലുണ്ടായ ഏറ്റവും കനത്ത മഴയാണ്. ശനിയാഴ്ച മാത്രം അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത് 75.51ദശലക്ഷം ഘനമീറ്റർ ജലമാണ്. . ഇന്നലെ വരെ 110 ദശലക്ഷത്തിലേറെ ഘനമീറ്റർ വെള്ളം വന്നു.
അടുത്ത ദിവസങ്ങളിൽ മഴ കൂടിയാൽ സ്ഥിതി ഗുരുതരമാവും.വൃഷ്ടി പ്രദേശത്ത് എത്ര മഴ പെയ്യുന്നുണ്ടെന്നറിയാൻ നിലവിൽ മാർഗ്ഗമില്ല. വെള്ളം എത്തിച്ചേരുമ്പോൾ മാത്രമേ അതേക്കുറിച്ച് ധാരണ കിട്ടൂ. 2018ൽ ഡാമുകൾ തുറന്നു വിട്ടപ്പോൾ പുറത്തു വന്ന വെള്ളത്തിന്റെ എട്ടിലൊരംശം മാത്രമായിരിക്കും ഇന്ന് പുറത്തേക്ക് ഒഴുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |