തിരുവനന്തപുരം: സർവകലാശാലകളുടെ വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരാനുള്ള ബില്ലിന് മന്ത്രിസഭ അനുമതി നൽകി 24 മണിക്കൂർ തികയും മുൻപ്,
മറുവെട്ടുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാവർഗീസിന് മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകാനുള്ള കണ്ണൂർ സർവകലാശാലയുടെ നടപടികൾ ഗവർണർ സ്റ്റേ ചെയ്തു.
പ്രിയയ്ക്ക് ഒന്നാം സ്ഥാനം നൽകിയ വിവാദ റാങ്ക് പട്ടിക റദ്ദാക്കുന്നതിന്റെ മുന്നോടിയാണിത്.
ഇനി വി.സിക്കും സിൻഡിക്കേറ്റിനും പ്രിയാവർഗീസിനും നോട്ടീസ് നൽകി ഹിയറിംഗ് നടത്തി രേഖകൾ പരിശോധിക്കും. റിട്ട. ജില്ലാ ജഡ്ജിയുടെയോ, വിദഗ്ദ്ധസമിതിയുടെയോ അന്വേഷണത്തിന് ഉത്തരവിടാനും ഇടയുണ്ട്. സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.
രണ്ട് ക്രമക്കേടുകളാണ് ഗവർണറുടെ ശ്രദ്ധയിൽപ്പെട്ടത്. യു.ജി.സി ചട്ടപ്രകാരം നിയമനത്തിന്എട്ടു വർഷത്തെ അദ്ധ്യാപന പരിചയം വേണം. കേരളവർമ്മ കോളേജിൽ മൂന്നു വർഷത്തെ സർവീസുള്ള പ്രിയാവർഗീസ് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായി ജോലി ചെയ്ത രണ്ടു വർഷവും ഗവേഷണത്തിന് ചെലവിട്ട മൂന്നു വർഷവും ചേർത്ത് എട്ടുവർഷത്തെ കണക്ക് ഒപ്പിച്ചു. യു.ജി.സി വ്യവസ്ഥ പ്രകാരം ഇത് സ്വീകാര്യമല്ല. മറ്റ് ഉദ്യോഗാർത്ഥികളുടെ ഗവേഷണ മികവും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പരിഗണിക്കാതെ അഭിമുഖത്തിന് മാർക്ക് കൂട്ടിയിട്ടാണ് ഒന്നാം റാങ്ക് നൽകിയതെന്ന ഔദ്യോഗികരേഖ ഗവർണർക്ക് കിട്ടി. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അദ്ധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തിയത്. നിയമനം ലഭിച്ചാൽ ഒന്നരലക്ഷം രൂപയാണ് ശമ്പളം. ഡെപ്യൂട്ടേഷനിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. ഡയറക്ടറാണ് പ്രിയ ഇപ്പോൾ.
വി.സിയുടെ വാദം
തള്ളി ഗവർണർ
■വി.സി: ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപനപരിചയമായി കണക്കാക്കാമോയെന്ന് യു.ജി.സി ചെയർമാനോട് ആരാഞ്ഞു. മറുപടി ലഭിക്കാത്തതിനാൽ നിയമനവുമായി മുന്നോട്ട്.
ഗവർണർ: യു.ജി.സി ചട്ട പ്രകാരം ഗവേഷണ കാലഘട്ടമടക്കം അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ല.
■വി.സി: സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് നടപടികൾ. അഭിമുഖത്തിലെ മാർക്ക് പരിഗണിച്ചാണ് നിയമനം
ഗവർണർ:സിൻഡിക്കേറ്റിന്റെ തെറ്റായ നടപടികൾ ചാൻസലർക്ക് റദ്ദാക്കാം.
കാരണം കാണിക്കൽ
നോട്ടീസ് നൽകും
പ്രിയാവർഗീസിന്റെ നിയമന ഉത്തരവ് രണ്ടുദിവസത്തിനകം ഇറക്കുമെന്ന കണ്ണൂർ വി.സിയുടെ വെല്ലുവിളിക്ക് പിന്നാലെയാണ്, രാജ്ഭവൻ തിടുക്കത്തിൽ സ്റ്റേ ഉത്തരവിറക്കിയത്. ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും രാജ്ഭവൻ അറിയിച്ചു.
ഗവർണർ
ഡൽഹിയിൽ
സ്റ്റേ ഉത്തരവിറക്കിയശേഷം വൈകിട്ടോടെ ഗവർണർ ഡൽഹിയിലേക്ക് പോയി. ഉത്തരേന്ത്യൻ പര്യടനം കഴിഞ്ഞ് 10 ദിവസത്തിനു ശേഷമേ തിരിച്ചെത്തൂ.
`നിയമനവുമായി സർക്കാരിന് ബന്ധമില്ല.
- ആർ. ബിന്ദു,
ഉന്നത വിദ്യാഭ്യാസ മന്ത്രി
` ഉത്തരവിനെതിരെ കോടതിയെ സമീപിക്കും'
- വൈസ് ചാൻസലർ
ഗോപിനാഥ് രവീന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |