തിരുവനന്തപുരം: അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി നാല് ജനതാ പരിവാർ ഗ്രൂപ്പുകൾ ലയിച്ച് ഒറ്റ പാർട്ടിയാകാൻ ചർച്ച സജീവം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ലയനം നടത്താനാണ് നീക്കം.
ബീഹാറിൽ നിതീഷ് കുമാറിന്റെ ജനതാദൾ-യു, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ, കർണാടകയിലും കേരളത്തിലുമായുള്ള ദേവഗൗഡയുടെ ജനതാദൾ-സോഷ്യലിസ്റ്റ്, കേരളത്തിൽ മാത്രമുള്ള ലോക് താന്ത്രിക് ജനതാദൾ എന്നിവയാണ് ഒന്നാകുന്നത്. ലയനത്തിന്റെ ഭാഗമായി ഫെബ്രുവരിയിൽ ബീഹാർ മുഖ്യമന്ത്രിസ്ഥാനം ആർ.ജെ.ഡിയിലെ തേജസ്വി യാദവിന് നിതീഷ് കുമാർ കൈമാറിയേക്കും. ഒറ്റ പാർട്ടിയായി പഴയ കരുത്ത് വീണ്ടെടുക്കാൻ നിതീഷ് കുമാർ ആണ് മുൻകൈയെടുക്കുന്നത്. മരവിപ്പിച്ച പഴയ ചർക്ക ചിഹ്നം വീണ്ടെടുക്കാനും ശ്രമിക്കും.
ജനതാദൾ-എസ് കർണാടകയിൽ ബി.ജെ.പിയോട് ചായുന്ന സൂചന ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ദേവഗൗഡ ശക്തമായി ബി.ജെ.പി വിരുദ്ധചേരിക്കായി മുന്നിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കർണാടകയിലെ പൊതുയോഗത്തിൽ ജനതാദൾ-എസിനെ രൂക്ഷമായി കടന്നാക്രമിച്ചത്.
ജെ.ഡി.യുവും ആർ.ജെ.ഡിയും ഒന്നിച്ചാൽ ബീഹാറിൽ വൻശക്തിയാകുമെന്നാണ് കണക്കുകൂട്ടൽ. ദക്ഷിണേന്ത്യയിലെ രണ്ട് പാർട്ടികളും ഒപ്പം ചേരുമ്പോൾ ദേശീയ പരിവേഷമുള്ള വിശാല പാർട്ടിയായി ജനതാദൾ മാറും.ഈ ശക്തിയിൽ നാല്പത് സീറ്റെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ.
അഖിലേന്ത്യാതലത്തിൽ ലയനചർച്ച സജീവമാക്കിയതോടെയാണ് കേരളത്തിൽ ജെ.ഡി.എസ് - എൽ.ജെ.ഡി ലയനചർച്ച താൽക്കാലികമായി മരവിപ്പിച്ചത്. ദേവഗൗഡയുടെ ഉൾപ്പെടെ അനുമതിയോടെ കേരളത്തിൽ ഇരുപാർട്ടികളും ഒന്നാകാനുള്ള ചർച്ച നേരത്തേ തുടങ്ങി വച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |