തിരുവനന്തപുരം: ജോലിയിൽ കുഴപ്പം കാണിക്കാൻ കരാറുകാർ പ്രേരിതരാകുന്നത് സർക്കാരിന്റെ യാഥാർത്ഥ്യ ബോധമില്ലാത്ത നയം മൂലമാണെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് സംസ്ഥാന ഏകോപന സമിതി കൺവീനർ വർഗീസ് കണ്ണമ്പള്ളി ആരോപിച്ചു. 2018ലെ ഷെഡ്യൂൾ ഒഫ് റേറ്റിൽ ഇപ്പോൾ ഏതെങ്കിലും സാധനമോ സേവനമോ ലഭിക്കുമോയെന്ന് സർക്കാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ബാരൽ ടാറിന് സർക്കാർ 6500 രൂപ നൽകേണ്ടിവരുമ്പോൾ കരാറുകാരൻ എണ്ണ കമ്പനികൾക്ക് നൽകേണ്ടത് 9500 രൂപയ്ക്ക് മുകളിലാണ്. ഗതാഗതത്തിരക്കിനും വാഹനങ്ങളുടെ ഭാരത്തിനും അനുസൃതമായി റോഡുകൾ രൂപകല്പന നടത്തുന്നില്ല. 10 ടൺ ഭാരത്തിന് രൂപകല്പന നടത്തുന്ന റോഡിലൂടെ 60 ടൺ വരെ ലോഡുള്ള വാഹനങ്ങളാണ് കടന്നുപോകുന്നത്. അതിനാൽ അടങ്കൽ പ്രകാരം പണി ചെയ്താലും റോഡ് അകാലത്തിൽ തകരുമെന്ന് വർഗീസ് ചൂണ്ടിക്കാട്ടി. ഒരു ചാക്ക് സിമെന്റിന്റെ വില 500രൂപയോട് അടുത്തപ്പോൾ കരാറുകാരന് ലഭിക്കുന്നത് 320 രൂപയാണ്. കേന്ദ്രസർക്കാർ വകുപ്പുകളും പൊതുമേഖലാസ്ഥാപനങ്ങളും കേരളത്തിൽ 2022ലെ നിരക്കുകൾ കരാറുകാർക്ക് നൽകുമ്പോൾ നാലുവർഷം മുൻപുള്ള നിരക്കുകൾ മാത്രമേ നൽകുവെന്ന് കേരളം വാശിപിടിക്കുന്നത് എന്തിനെന്ന് വിശദീകരിക്കണം. ഈ സാഹചര്യത്തിൽ കരാറുകാർ ഉഴപ്പുകയോ കൃത്രിമം കാണിക്കുകയോ ചെയ്താൽ അവരെ കുറ്റം പറയാൻ കഴിയുമോയെന്ന് മന്ത്രി ആത്മപരിശോധന നടത്തണം. കാര്യക്ഷമതയുള്ള എൻജിനിയറിംഗ് മേൽനോട്ട സംവിധാനവും നിലവിൽ ആവശ്യമാണ്. ബിൽ തുകകൾ പ്രതിമാസ ഗന്ധുക്കളായി നൽകുകയും വേണം. ഇക്കാര്യങ്ങൾക്ക് സർക്കാരാണ് മുൻകൈ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |