
തിരുവനന്തപുരം: ശബരിമലയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ട് വിഷൻ ശബരിമലയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇന്നലെ നടന്ന ശബരിമല അവലോകന യോഗത്തിലാണ് ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ പദ്ധതി അവതരിപ്പിച്ചത്.
അടുത്തവർഷം മുതൽ ശബരിമലയ്ക്കായി പ്രത്യേക ബഡ്ജറ്റുണ്ടാകുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഇപ്പോൾ പല വകുപ്പുകളിലായാണ് തുക അനുവദിക്കുന്നത്. ഇതെല്ലാം ഒന്നിച്ചുചേർത്ത് ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായും പ്രതിമാസ പൂജകൾക്കായും പ്രത്യേക ബഡ്ജറ്റുണ്ടാക്കും. പമ്പയിൽ പിൽഗ്രിം സെന്റർ ആരംഭിക്കാനുള്ള പദ്ധതിയും വിഷൻ ശബരിമലയിലുണ്ട്.
ശബരിമലയിലെ തന്ത്രിമാർ ഓരോ തീർത്ഥാടന കാലയളവിലും മാറിമാറി വരുന്നതിൽ തീരുമാനമെടുക്കേണ്ടിവരുമെന്നും ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. സന്നിധാനത്ത് ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കും. കാണാതായവരെ കുറിച്ചുള്ള അനൗൺസ്‌മെന്റിന് കൃത്യമായ ഇടവേള ഏർപ്പെടുത്തും. എല്ലാ ഭാഷയിലും അറിയിപ്പ് നൽകും.
483 കോടി വരുമാനം
483 കോടിയാണ് ഈ സീസണിലെ വരുമാനമെന്നും ചെലവ് തിട്ടപ്പെടുത്തിയിട്ടില്ലെന്നും കെ.ജയകുമാർ അറിയിച്ചു. മകരവിളക്ക് കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിൽ ഓഡിറ്റ് നടത്താൻ തീരുമാനിച്ചു. സ്വയംഭൂ സ്‌പോൺസർമാരിൽ നിന്ന് സംഭാവന സ്വീകരിക്കില്ല. ആവശ്യമെങ്കിൽ ബോർഡ് സ്‌പോൺസറെ കണ്ടെത്തും. പൂർണമായും ഇടപാടുകൾ ഡിജിറ്റലാകും. ഉദ്യോഗസ്ഥർക്ക് ഇതിനായി പരിശീലനം നൽകും. ശബരിമലയിൽ താത്കാലിക ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ശബരിമലയിൽ വിലക്ക് ലംഘിച്ച് സിനിമ ഷൂട്ടിംഗ് നടന്നതിൽ ആവശ്യമായ പരിശോധന നടത്തും. എന്ത് കാര്യത്തിനാണ് ഷൂട്ടിംഗ് നടത്തിയതെന്നും പരിശോധിക്കും. ഷൂട്ടിംഗിന് അനുമതി നൽകിയിട്ടില്ലെന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ പരിശോധിക്കുമെന്നും കെ.ജയകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |