
കൊൽക്കത്ത/ചെന്നൈ: തമിഴ്നാട്ടിൽ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്തിലുൾപ്പെട്ട 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. വടക്കൻ, പശ്ചിമ, ദക്ഷിണ ബംഗാളിലെ 16 ജില്ലകളിൽ ഉൾപ്പെടുന്നതാണ് ബംഗാളിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന 152 സീറ്റുകൾ. ശേഷിക്കുന്ന 142 മണ്ഡലങ്ങളിൽ 29നാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.
മുൻ തിരഞ്ഞെടുപ്പുകളെക്കാൾ വാശിയേറിയ പ്രചാരണത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സൗജന്യങ്ങൾ വാഗ്ദാനം ചെയ്തുമാണ് ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗന സഖ്യം വോട്ടു തേടുന്നത്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ഡി.എം.ഡി.കെ പാർട്ടികൾക്കൊപ്പം എസ്.ഡി.പി.ഐയും ഈ മുന്നണിയിലാണ്.
ഡി.എം.കെ മന്ത്രിമാരുടെ അഴിമതിയും ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീസുരക്ഷയില്ലായ്മയും ഉയർത്തിയാണ് ബി.ജെ.പി, അണ്ണാ ഡി.എം.കെ എന്നിവ ഉൾപ്പെടുന്ന എൻ.ഡി.എ പ്രചാരണം നയിച്ചത്. പി.എം.കെ അടക്കമുള്ള പാർട്ടികളും എൻ.ഡി.എയിലുണ്ട്. പ്രധാനമായും ഡി.എം.കെയെ ആക്രമിച്ചായിരുന്നു നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെയുടെ പ്രചാരണം. എല്ലാ മണ്ഡലത്തിലും ടി.വി.കെ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ തീപാറും പോരാട്ടം
2011 മുതൽ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനെ പുറത്താക്കാൻ ലക്ഷ്യമിട്ട് ബംഗാളിൽ ബി.ജെ.പി സർവ സന്നാഹത്തോടെയുള്ള പ്രചാരണമാണ് നടത്തിയത്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, രേഖാ ഗുപ്‌ത എന്നിവർ വിവിധ റാലികളിൽ പ്രസംഗിച്ചു. തൃണമൂൽ മമതാ ബാനർജിയിൽ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസും സി.പി.എമ്മും വോട്ടുകളുറപ്പിക്കാൻ പരമാവധി ശ്രമിക്കുന്നു. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി സുവേന്ദു അധികാരി (നന്ദിഗ്രാം), കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി (ബെഹരാംപൂർ) തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |