
ന്യൂഡൽഹി: സുഗമമായി ആദ്യ കോൺഗ്രസ് പട്ടികയ്‌ക്ക് അംഗീകാരം നൽകാമെന്ന കണക്കുകൂട്ടലിൽ ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരാനിരിക്കെ ,ഡൽഹിയിൽ കേരളത്തിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ നിർണായക ചർച്ചകൾ. എം.പിമാർ മത്സരിക്കുന്ന കാര്യത്തിലും, പെരുമ്പാവൂർ, സുൽത്താൻ ബത്തേരി തുടങ്ങിയ സിറ്റിംഗ് സീറ്റുകളുടെ കാര്യത്തിലുമാണ് അവസാന നിമിഷ ചർച്ചകൾ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും
പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും താമസിക്കുന്ന കേരളാ ഹൗസ് കേന്ദ്രീകരിച്ചായിരുന്നു പകൽ ചർച്ചകൾ. രാത്രി ചർച്ചാ വേദി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വസതിയിലേക്ക് മാറി.
എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തെ ചോദ്യം ചെയ്‌ത് കണ്ണൂരിൽ സ്ഥാനാർത്ഥിയാകുമെന്ന് കെ.സുധാകരനും പാർട്ടി അനുവദിച്ചാൽ ഇറങ്ങാൻ തയ്യാറെന്ന് അടൂർ പ്രകാശും പറഞ്ഞതോടെയാണ് ചർച്ചകൾ വഴി മാറിയത്. ആലപ്പുഴ എം.പി
കെ.സി. വേണുഗോപാലിനായി ചില അനുയായികളും രംഗത്തു വന്നിരുന്നു.
സുധാകരന്റെ പ്രസ്‌താവനയെ എതിർത്ത വി.ഡി. സതീശൻ, ആരും സ്വയം സ്ഥാനാർത്ഥി ചമയേണ്ടെന്നും മത്സരിക്കണോ എന്നത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും പറഞ്ഞു. തന്റെ സ്ഥാനാർത്ഥിത്വം പോലും ഉറപ്പായിട്ടില്ല. തീമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും ലംഘിക്കുന്ന നേതാക്കളെ ശാസിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുതെന്ന് സണ്ണി ജോസഫും മുന്നറിയിപ്പ് നൽകി.ഒരാൾക്ക് ഇളവനുവദിച്ചാൽ മത്സരിക്കാൻ താത്പര്യമുള്ള എം.പിമാർ കൂട്ടത്തോടെ ഇറങ്ങുമെന്ന ആശങ്കയുള്ളതിനാൽ ഹൈക്കമാൻഡ് കരുതലോടെയാണ് നീങ്ങുന്നത്.
ലൈംഗികാരോപണ വിധേയനായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളി ഹൈക്കമാൻഡുമായി ചർച്ച നടത്തി. പെരുമ്പാവൂരിൽ മറ്റു ചിലരെ പരിഗണിക്കുന്നതായുള്ള വാർത്തകൾക്ക് പിന്നാലെയാണ് എൽദോസ് ഡൽഹിയിലെത്തിയത്. വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണമാണ് ഐ.സി. ബാലകൃഷ്‌ണന്റെ സാദ്ധ്യതകളെ ഉലയ്‌ക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |