കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ഏർപ്പെടുത്തിയ വെർച്വൽക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു.
മൂന്നുമാസത്തിനകം ചുമതല ദേവസ്വംബോർഡ് പൂർണമായും ഏറ്റെടുക്കണം. ദേവസ്വംബോർഡ്, ഡി.ജി.പി, സാങ്കേതികസഹായം നൽകുന്ന ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയവർ ഇതിനായി നടപടിയെടുക്കണം. ടാറ്റ കൺസൾട്ടൻസി സാങ്കേതികസഹായം തുടരണം.
സുരക്ഷ ഉറപ്പാക്കാൻ വെർച്വൽക്യൂ പ്ളാറ്റ്ഫോമിലെ ഡേറ്റ പൊലീസിന് ലഭ്യമാക്കണം. ഇതിനായി വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമായി കാണാനാവില്ല.
ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് ആലുവ കമ്പനിപ്പടി സ്വദേശി കെ.എസ്.ആർ മേനോൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്.
പതിനെട്ടാംപടിയിൽ കുട്ടികൾക്കും പ്രായമായവർക്കും സഹായം നൽകേണ്ടത് പൊലീസുകാരാണ്. ജീവനക്കാരുടെ എണ്ണം കുറവായതിനാൽ ബോർഡിന് ഈ ചുമതല നിർവഹിക്കാൻ കഴിയില്ല. ആചാരങ്ങളും ചടങ്ങുകളും ദർശനവുമൊക്കെ ക്രമീകരിക്കാനുള്ള അധികാരം ദേവസ്വം ബോർഡിനാണ്. ശബരിമലയുടെ പേരും ചിത്രവുമുപയോഗിക്കാനോ സാമ്പത്തിക നേട്ടമുണ്ടാക്കാനോ പൊലീസിന് കഴിയില്ലെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു. വെർച്വൽക്യൂ വെബ്‌സൈറ്റിലെ പരസ്യവരുമാനത്തെക്കുറിച്ചാണ് ഹൈക്കോടതി പരാമർശം.
ഓൺലൈൻ ബുക്കിംഗിനായി ഭക്തർ നൽകുന്ന വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കണം. കൊവിഡ് പോലെയുള്ള സാഹചര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരമുണ്ട്.നിയന്ത്രണം നീക്കിയശേഷം വെർച്വൽക്യൂ സംവിധാനം ഒഴിവാക്കണോയെന്ന് ബോർഡിന് തീരുമാനിക്കാമെന്നും വിധിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |