ശബരിമല: ഇടവമാസ പൂജയ്ക്കായി നടതുറന്ന ശബരിമലയിൽ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ആയിരങ്ങൾ ദർശനത്തിനെത്തി. ഇന്നലെ പുലർച്ചെ 5ന് നട തുറന്നപ്പോൾ ഭക്തരുടെ നിര വലിയ നടപ്പന്തലും പിന്നിട്ട് ജ്യോതിർ നഗറിലേക്ക് നീണ്ടു. കഴിഞ്ഞ രണ്ടുദിവസമായി സന്നിധാനത്തും പരിസരത്തും കനത്ത മഴയാണ്.
തിരക്കിനനുസരിച്ച് കെ.എസ്.ആർ.ടി.സി നിലയ്ക്കലിൽ നിന്ന് മതിയായ ബസ് സർവീസ് നടത്താതിരുന്നത് ഭക്തരെ വലച്ചു. കുടിവെള്ള പൈപ്പുലൈൻ സ്ഥാപിക്കാൻ നിലയ്ക്കൽ ഭാഗത്ത് റോഡിന്റെ വശങ്ങളിലെടുത്ത കുഴി ചെളിക്കുണ്ടായി മാറിയതും കനത്ത മഴയിൽ മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണതും ഗതാഗത തടസത്തിനിടയാക്കി. നൂറുകണക്കിന് വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ജലനിരപ്പുയർന്ന പമ്പയിൽ കുളിക്കാനിറങ്ങുന്ന തീർത്ഥാടകർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പമ്പയിൽ നിന്ന് നീലിമല വഴിയും സ്വാമി അയ്യപ്പൻ റോഡിലൂടെയും ഭക്തർക്ക് പ്രവേശനം അനുവദിച്ചു.
ഇന്നലെ മുതൽ നെയ്യഭിഷേകവും പുഷ്പാഭിഷേകവും ഉദയാസ്തമന പൂജയും പടിപൂജയും ആരംഭിച്ചു. ഇന്നലെ കളഭ, കലശപൂജകളും നടന്നു. സന്നിധാനത്ത് നെൽപ്പറയും മാളികപ്പുറത്ത് നെൽപ്പറയും മഞ്ഞൾപ്പറയും നടത്തുന്നതിന് ദേവസ്വം ബോർഡ് സംവിധാനം ഒരുക്കി. 19ന് നട അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |