
തിരുവനന്തപുരം: ശബരിമലയിൽ സദ്യ നൽകുന്നത് വൈകും. അന്നദാനത്തിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതാണ് വൈകാൻ കാരണം. നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ. ഈ മാസം അഞ്ചിന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
നാളെ മുതൽ ശബരിമലയിൽ സദ്യ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചിരുന്നു. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക. ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സദ്യ മൂന്ന് മണി വരെയും ഉണ്ടാകുമെന്നും സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്നും അറിയിച്ചിരുന്നു. പുതിയ സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നതെന്നും ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും പരിഗണിക്കുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ ജയകുമാറിന്റെ പ്രഖ്യാപനത്തിൽ മറ്റു രണ്ട് ബോർഡ് അംഗങ്ങൾക്കും വിയോജിപ്പുണ്ടായിരുന്നുവെന്നാണ് നേരത്തെ വന്ന വിവരം. ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുംമുമ്പ് പ്രസിഡന്റ് ഏകപക്ഷീയമായി മാദ്ധ്യമങ്ങളെ ഇക്കാര്യം അറിയിച്ചതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സി.പി.എം അംഗം പി.ഡി. സന്തോഷ് കുമാറും സി.പി.ഐ പ്രതിനിധിയും മുൻമന്ത്രിയുമായ കെ.രാജുവും ഇക്കാര്യം അറിയിച്ചതായി സൂചനയുണ്ട്. പ്രസിഡന്റിന്റെ നടപടിയിലുള്ള അതൃപ്തി രാജു പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചതായും അറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |