ഗവർണർക്ക് നിയമോപദേശം ലഭിച്ചു
കൊച്ചി: സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ഗവർണർ തിടുക്കത്തിൽ തീരുമാനം എടുക്കേണ്ടതില്ലെന്ന് ഗവർണറുടെ ലീഗൽ അഡ്വൈസറായ അഡ്വ. എസ്. ഗോപകുമാരൻ നായർ നിയമോപദേശം നൽകി.
ഭരണഘടനയെ അവഹേളിച്ച് സജി ചെറിയാൻ പ്രസംഗിച്ചെന്ന കേസിലെ വിശദാംശങ്ങൾ പരിശോധിക്കുമെന്ന് ഇന്നലെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ സത്യപ്രതിജ്ഞ നാളെ നടക്കാനുള്ള സാദ്ധ്യത മങ്ങി.
തിടുക്കത്തിൽ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കുറ്റങ്ങളിൽനിന്ന് സജി ചെറിയാനെ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയെന്ന് ബോദ്ധ്യപ്പെട്ടശേഷം സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്ന് ഗവർണർക്ക് തീരുമാനിക്കാനാവുമെന്നും നിയമോപദേശത്തിൽ പറയുന്നു.
ഭരണഘടനയെ
സംരക്ഷിക്കണം
വിവാദ പ്രസംഗത്തിന്റെ വീഡിയോ ക്ളിപ്പിംഗ് കണ്ടു. ഭരണഘടനയോട് കൂറു പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് യോജിച്ച നടപടിയായിരുന്നില്ല ഇത്. ഗവർണറെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ ആർട്ടിക്കിൾ 159 പ്രകാരം തന്റെ പരമാവധി കഴിവുപയോഗിച്ച് ഭരണഘടനയെ സംരക്ഷിക്കാൻ ബാദ്ധ്യതയുണ്ട്. അതിനാൽ സജി ചെറിയാനെതിരായ കുറ്റങ്ങളിൽനിന്ന് അദ്ദേഹത്തെ പൂർണമായും കോടതി കുറ്റവിമുക്തനാക്കിയെന്ന് ബോദ്ധ്യപ്പെട്ടശേഷം മാത്രമേ പദവിയിൽ പുനഃസ്ഥാപിക്കാനാവൂ എന്ന നിലപാടെടുക്കാൻ ഗവർണർക്ക് കഴിയും. ഗവർണർ ഭരണഘടനയെ പരിരക്ഷിക്കുന്നുണ്ടെന്ന് ജനങ്ങളറിയട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |