തിരുവനന്തപുരം: ഇമ്പമാർന്ന ഗാനങ്ങളാൽ സംഗീതാസ്വാദകരുടെ മനസ് കീഴടക്കിയ പ്രശസ്ത പിന്നണി ഗായിക സംഗീത സചിത് (46) ഓർമ്മയായി. ഇന്നലെ പുലർച്ചെ 2.30ന് തിരുവനന്തപുരം മങ്കാട്ടുകടവിലെ സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം. ഇരുവൃക്കകളും തകരാറിലായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 22 ദിവസമായി അബോധാവസ്ഥയിലായിരുന്നു. ശനിയാഴ്ചയാണ് സഹോദരിയുടെ വീട്ടിൽ കൊണ്ടുവന്നത്. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു.
ചെന്നൈയിൽ ആയിരുന്നു സ്ഥിരതാമസം.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി 200ലധികം സിനിമകളിൽ പാടിയിട്ടുണ്ട്.ബിരുദ വിദ്യാർത്ഥി അപർണ ഏക മകളാണ്. സഹോദരങ്ങൾ: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനിൽ.
കോട്ടയം നാഗമ്പടം ഈരയിൽ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളാണ്. തമിഴ് ചിത്രമായ നാളൈ തീർപ്പിലാണ് അരങ്ങേറ്റം. മിസ്റ്റർ റോമിയോയിൽ എ.ആർ. റഹ്‌മാന്റെ ഈണത്തിൽ പാടിയ 'തണ്ണീരെ കാതലിക്കും മീൻകളാ ഇല്ലൈ' ഹിറ്റായി. 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലെ 'അമ്പിളിപ്പൂവട്ടം പൊന്നുരുളി' ആണ് മലയാളത്തിലെ ആദ്യ ഗാനം. മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |