തിരുവനന്തപുരം: നല്ല ബലമുള്ള കയർ ആവശ്യമുളളവർ ഉടുത്തു പഴകിയ രണ്ട് പോളിസ്റ്റർ സാരിയുമായി ഗോപിനാഥന്റെ വീട്ടിൽ ചെന്നാൽ മതി. ഒരാഴ്ചയ്ക്കുള്ളിൽ നല്ല ബലമുള്ള അടിപൊളി കയർ റെഡിയാക്കിത്തരും. കൂലി ഇഷ്ടമുള്ളതു നൽകിയാൽ മതി. വെള്ളം കോരാം, കാലികളെ കെട്ടാം...
കരുമത്തെ ഇഷ്‌ടിക കളത്തിൽ 45 വർഷം ജോലി ചെയ്‌ത ഗോപിനാഥനെ (74) ഹൃദ്രോഗം വീട്ടിൽ ഒതുക്കിയപ്പോഴാണ് മനസിൽ സാരിക്കയർ എന്ന ആശയം വന്നത്. ആരോ ഉപേക്ഷിച്ച് വെളളായണി കായലിൽ പൊന്തിക്കിടന്ന പഴയസാരികൾ ഉപയോഗിച്ച് കയറുണ്ടാക്കാൻ ശ്രമിച്ചു. പതിന്നാല് വർഷം മുമ്പാണത്. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും പിന്മാറിയില്ല. വീട്ടുജോലിക്കാരിയായിരുന്ന ഭാര്യ ശാന്തയും തനിക്ക് ലഭിച്ച സാരികൾ നൽകി.
പോളിസ്റ്റർ സാരികളിൽ നിർമ്മിച്ച കയറിന് നല്ല ബലം. അതോടെ ആത്മവിശ്വാസമായി. ഇപ്പോൾ തിരുവനന്തപുരം പുഞ്ചക്കരി കല്ലടിമേലേ കളത്തിൽ വീട്ടിലിരുന്ന് ഗോപിനാഥൻ നിർമ്മിക്കുന്ന നിറപ്പകിട്ടുള്ള സാരിക്കയറിന് പുഞ്ചക്കരി, തിരുവല്ലം, കരുമം പ്രദേശങ്ങളിൽ പ്രിയം ഏറെ.
നാട്ടുകാർ പഴകിയ സാരികൾ കളയാതെ ഗോപിയെ ഏൽപ്പിക്കും. ഗോപി ആ സാരികൾ പിരിച്ച് കയറാക്കും. കിണറ്റിൽ നിന്ന് വെളളം കോരുന്നതും ആടിനെ കെട്ടുന്നതും സാരിക്കയറിലാണ്. പശുക്കളെയും എരുമകളെയും കെട്ടാനും അയ കെട്ടാനും അയൽക്കാരും ബന്ധുക്കളും സാരിക്കയർ വാങ്ങും. ഒരു കയറുണ്ടാക്കാൻ രണ്ട് സാരി വേണം. അസുഖമായതിനാൽ നാല് ദിവസമെടുത്താണ് ഒരു കയറുണ്ടാക്കുന്നത്.
സാമ്പ്രാണി കവറും കളയില്ല
പുണ്യാളൻ അഗർബത്തീസ് സിനിമയുടെ കഥ ആനപ്പിണ്ടത്തിൽ നിന്ന് സാമ്പ്രാണിത്തിരി ഉണ്ടാക്കുന്നതാണ്. സാമ്പ്രാണിതിരിയുടെ കൂടിലെ പ്ലാസ്‌റ്റിക് കവർ ഉപയോഗിച്ചും ഗോപിനാഥൻ കയറുണ്ടാക്കും. സാമ്പ്രാണി മണമുള്ള കയർ. കെട്ടുകമ്പി പൊതിഞ്ഞുവരുന്ന പേപ്പർ ഉപയോഗിച്ചും കുഞ്ഞുകയറുകൾ നിർമ്മിക്കാറുണ്ട്.
പൊട്ടിച്ചാൽ 500 രൂപ
സാരിക്കയർ പൊട്ടിക്കുന്നവർക്ക് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ആ ആത്മവിശ്വാസമാണ് സാരി കയറിന്റെയും ഗോപിനാഥന്റെയും ബലം. വർഷങ്ങളായി ഹൃദ്രോഗ ബാധിതനായ ഗോപിനാഥന് പലതവണ ആൻജിയോഗ്രാം കഴിഞ്ഞിരുന്നു. മരുന്നിനടക്കം മാസം നല്ലൊരു തുക ചെലവുണ്ട്. സർക്കാരിന്റെ വാർദ്ധക്യ പെൻഷനൊപ്പം മക്കളായ ബിനുവും ബിജുവും സാമ്പത്തികമായി സഹായിക്കാറുണ്ട്.
'രണ്ട് പോളിസ്റ്റർ സാരിയുമായി ആരുവന്നാലും ഉഗ്രൻ കയർ ഞാനുണ്ടാക്കി കൊടുക്കും. കയറിന് നൂറ് ശതമാനം ഗാരന്റി.'
ഗോപിനാഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |