ശ്രീകാര്യം : നവോത്ഥാനത്തിന് ശിലയിട്ട ശ്രീനാരായണ ഗുരുദേവന്റെ നാട്ടിൽ ജനങ്ങളുടെ ചിന്തകളെ ചങ്ങലയ്‌ക്കിടാൻ വർഗീയ വാദികൾ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതിശൻ.
168-ാമത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെമ്പാടുമുള്ള നൻമയുടെ, നവോത്ഥാനത്തിന്റെ ഉയർത്തേഴുന്നേൽപ്പ് ശ്രീ നാരായണ ഗുരുദേവനെ പറ്റിയുള്ള ഓർമ്മപ്പെടുത്തലാണ്. സൗമ്യമായ വാക്കുകൾ കൊണ്ട് മഹത്തായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഗുരുവിന്റെ ആ വാക്കുകൾക്ക് കേരളമണ്ണിൽ ഇന്നും പ്രഥമസ്ഥാനമുണ്ട്. ഭാരതത്തിന്റെ ഋഷി പരമ്പരയിൽ ഉന്നത സ്ഥാനമുള്ള ഗുരുദേവന്റെ കർമ്മമണ്ഡലം സമൂഹ നൻമ മാത്രമായിരുന്നു. ഗുരു ജീവിച്ച കാലഘട്ടത്തെക്കാൾ ഗുരുദേവ ദർശനങ്ങൾക്ക് കൂടുതൽ പ്രസക്തി ഇന്നത്തെ കാലത്താണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗൗതമ ബുദ്ധനെപ്പോലെ മഹാനായ ശ്രീനാരായണ ഗുരുദേവൻ ഒരു നാൾ ഇറങ്ങി നടന്നത് ചെമ്പഴന്തിയിലെ വയൽവാരം എന്ന കുടിലിൽ നിന്നാണെന്ന് അദ്ധ്യക്ഷത വഹിച്ച എ.എ.റഹിം എം.പി. പറഞ്ഞു. യൗവനത്തിന്റെ വസന്ത കാലത്ത് തന്റെ ലക്ഷ്യത്തിലേക്ക് സത്യവും നൻമയും തേടി സങ്കീർണ്ണമായ വഴികളിലൂടെ നടന്ന യുഗ പ്രഭാവനായിരുന്നു ഗുരുദേവൻ. ലോകമാകെ വന്ന് തലകുമ്പിടാൻ കാത്തുനിൽക്കുന്ന മണ്ണാണ് ചെമ്പഴന്തി.1888 ൽ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ജാതി മേധാവിത്വത്തിനെതിരായ ശിലാന്യാസമാണ് ഗുരു നടത്തിയത്. യുക്തിബോധത്തിന്റെ വാളുയർത്തി സവർണ ജാതി ബോധത്തിന്റെ മസ്തകത്തിൽ ആഞ്ഞടിക്കുകയായിരുന്നു ഗുരു. ചെമ്പഴന്തിയിൽ നിന്ന് വിളിപ്പാടകലെ, ഗുരുവിന്റെ പാദസ്പർശമേറ്റ് അനുഗൃഹീതമായ കുളത്തൂർ ശ്രീനാരായണ ഗ്രന്ഥശാലയുണ്ട്. അവിടെ വച്ചാണ് വിദ്യകൊണ്ട് പ്രബുദ്ധരാകാനും ഇനി ഇങ്ങനെയുള്ള സ്ഥാപനങ്ങളാണ് നമുക്ക് വേണ്ടതെന്നും ഗുരു ഉദ്ഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, സ്വാമി സൂക്ഷ്‌മാനന്ദ, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗനന്ദ, ജി.മോഹൻദാസ്, ഡോ.ഡി.രാജു, പ്രൊഫ.എസ്.ശിശുപാലൻ, തുടങ്ങിയവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷൈജു പവിത്രൻ സ്വാഗതവും കുണ്ടൂർ എസ്. സനൽ നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ, സാഹിത്യ മത്സര അവാർഡുകളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |