ന്യൂഡൽഹി: കൺസ്യൂമർഫെഡ് ഗോഡൗണിലെ പയറിൽ പുഴുക്കൾ കണ്ടെത്തിയതിന് മുൻ എം.ഡി. എ. സഹദേവനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കൺസ്യൂമർഫെഡ് ഭരണസമിതിയിലെ മൂന്ന് അംഗങ്ങൾക്ക് എതിരായ ക്രിമിനൽ കേസിലെ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള കേസിലെ എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
കോഴിക്കോട് വേങ്ങേരിയിലെ കൺസ്യൂമർഫെഡ് ഗോഡൗണിൽ 2018 സെപ്റ്റംബറിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് പുഴുക്കളുള്ള പയർ കണ്ടെത്തിയത്. ഗോഡൗൺ മാനേജർ കെ. ബിജുവിനെ ഒന്നാം പ്രതിയാക്കി ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കൺസ്യുമർ ഫെഡ് മുൻ എം.ഡി. എ. സഹദേവൻ, ഭരണസമിതി അംഗങ്ങളായ എം. മെഹബൂബ്, പി.എം. ഇസ്മായിൽ, കെ.വി. കൃഷ്ണൻ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
മുൻ എം.ഡിക്കും ഭരണസമിതി അംഗങ്ങൾക്കും എതിരായ ക്രിമിനൽ കേസ് നിയമപരമായി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ സ്റ്റേ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |