ന്യൂഡൽഹി:കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന സർക്കാർ ഉത്തരവിൽ ഇളവ് തേടി ഭാര്യ ഉഷ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. മൂന്നാഴ്ച്ചയ്ക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ജെ.ബി പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു ഗവർണർ മോചിപ്പിക്കാൻ ഉത്തരവായിട്ടും, പിഴ കെട്ടി വയ്ക്കണമെന്ന നിബന്ധന അതിശയകരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
കേസിലെ ഏഴാം പ്രതിയായ മണിച്ചന് ജീവപര്യന്തവും 30.45 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. കഴിഞ്ഞ മേയ് 20 ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് മണിച്ചന്റെ മോചന കാര്യത്തിൽ നാല് ആഴ്ച്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന്, സംസ്ഥാന മന്ത്രിസഭ മണിച്ചനെ മോചിപ്പിക്കാൻ ഗവർണർക്ക് ശുപാർശ നൽകുകയും, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതംഗീകരിക്കുകയും ചെയ്തതോടെയാണ് മണിച്ചന്റെ മോചനത്തിന് വഴി തെളിഞ്ഞത്. എന്നാൽ, ജീവപര്യന്തം ശിക്ഷയിൽ നിന്ന് മാത്രമാണ് ഇളവ് ലഭിച്ചതെന്നും, പിഴ ഒഴിവാക്കിയിട്ടില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. പിഴത്തുക കെട്ടി വച്ചാലേ മോചിപ്പിക്കാൻ കഴിയൂവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ, മണിച്ചന്റെ ജയിൽ മോചനം അനിശ്ചിതത്വത്തിലായി. തുടർന്നാണ് ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചത്. 22 വർഷത്തിന് ശേഷം മണിച്ചന്റെ ജയിൽ മോചനത്തിന് കാരണമായ ഇടപെടൽ സുപ്രീം കോടതിയിൽ
നിന്നുണ്ടായെങ്കിലും മോചനം യാഥാർത്ഥ്യമാകുന്നില്ലെന്ന് ഹർജിക്കാരിയുടെ അഭിഭാഷകർ
ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |