ന്യൂഡൽഹി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ആവശ്യം രാഷ്ട്രീയ താത്പര്യം മുൻനിറുത്തിയാണെന്നാണ് കേരളത്തിന്റെ വാദം. വിചാരണ മാറ്റുന്നതിനെ എതിർത്ത് പ്രതിയായ എം. ശിവശങ്കറും സത്യവാങ്മൂലം നൽകി. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് 20ന് കേസ് പരിഗണിക്കും. പകുതിയോളം ഘട്ടം പിന്നിട്ട കേസിന്റെ വിചാരണ മാറ്റണമെന്ന ആവശ്യം പരിഗണിക്കരുത്. വിചാരണ മാറ്റുന്നത് അസാധാരണ സന്ദർഭങ്ങളിലാണ്. നിലവിൽ അത്തരമൊരു സാഹചര്യമില്ല. വിചാരണ അട്ടിമറിക്കുമെന്ന ആരോപണം തെളിയിക്കാനുള്ള രേഖകളില്ലെന്നും മറ്റ് അന്വേഷണ ഏജൻസികളൊന്നും ഇത്തരമൊരു കാര്യം ഉന്നയിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മാപ്പുസാക്ഷിയാക്കാമെന്ന ഇ.ഡിയുടെ ഉറപ്പിന്മേലാണ് സ്വപ്‌ന സുരേഷ് പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ശിവശങ്കറിന്റെ സത്യവാങ്‌മൂലത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |