ന്യൂഡൽഹി:പാല മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്ഫലം ചോദ്യം ചെയ്ത് കാലാവധിക്ക് ശേഷം സമർപ്പിച്ച ഹർജി തള്ളണമെന്ന മാണി സി. കാപ്പൻ എം.എൽ.എയുടെ ആവശ്യം സുപ്രീംകോടതി തള്ളി.
ഫലപ്രഖ്യാപനത്തിന് ശേഷം 45 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ് ഹർജി നൽകിയതെന്നും അതിനാൽ ഹർജി തള്ളണമെന്നുമുള്ള മാണി സി. കാപ്പൻ എം.എൽ.എയുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്. കൊവിഡ് കാലത്ത് ഹർജികൾ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി നീട്ടിനൽകിയിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. മാണി സി. കാപ്പന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജും അഭിഭാഷകൻ റോയ് എബ്രഹാമും ഹാജരായി.
ചാരക്കേസ് ഗൂഢാലോചന:
ജാമ്യഹർജികൾ 22ലേക്ക് മാറ്റി
കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർചെയ്ത കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി 22ന് പരിഗണിക്കാൻ മാറ്റി.
ഒന്നാംപ്രതി എസ്. വിജയൻ, രണ്ടാംപ്രതി തമ്പി എസ്. ദുർഗാദത്ത്, നാലാംപ്രതിയും മുൻ ഡി.ജി.പിയുമായ സിബി മാത്യൂസ്, ഏഴാംപ്രതിയും മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുമായ ആർ.ബി. ശ്രീകുമാർ, 11-ാം പ്രതി പി.എസ് .ജയപ്രകാശ്, 17-ാം പ്രതിയും മുൻ ഐ.ബി.ഉദ്യോഗസ്ഥനുമായ വി. കെ. മൈനിക് എന്നിവരുടെ ഹർജികളാണ് ജസ്റ്റിസ് വിജു എബ്രഹാം മാറ്റിയത്.
പ്രതികൾക്ക് നേരത്തേ അനുവദിച്ച മുൻകൂർജാമ്യം റദ്ദാക്കിയ സുപ്രീംകോടതി പുതുതായി വാദംകേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |