
തിരുവനന്തപുരം: മാളിൽ വച്ച് പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ് പ്രകാശ്, സുർജിത് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുകാരനായ എ.ആർ ക്യാമ്പിലെ മിഥുൻ റോയിക്കെതിരെ പരാതി നൽകിയ ആളാണ് വിനയ് പ്രകാശ്. അതേസമയം മിഥുൻ റോയിക്കും സഹോദരിക്കുമെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിൻവലിക്കും. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നാളെ കോടതിയിൽ നൽകും.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. മിഥുനും സഹോദരിയും അച്ഛന്റെ ഓർമദിനത്തോടനുബന്ധിച്ച് മാളിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു. ഇതിനിടയിലാണ് എസ്എഫ്‌ഐ പ്രവർത്തകർ അസഭ്യം പറഞ്ഞ് മിഥുനെ പ്രകോപിതനാക്കാൻ ശ്രമിച്ചത്. പിന്നാലെ മിഥുനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ എസ്എഫ്‌ഐ പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടത്. സംഭവത്തിൽ മിഥുന്റെ പരാതിയിലും എസ്എഫ്‌ഐ പ്രവർത്തകരുടെ പരാതിയിലും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സരാഘോഷത്തിനിടെ ശംഖുംമുഖത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും, മിഥുൻ ഉൾപ്പെടെയുള്ള പൊലീസുമായി ഉന്തുംതള്ളുമുണ്ടായിരുന്നു. അന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിന്റെ പ്രതികാരമാണ് ഇന്നലത്തെ സംഭവത്തിന് പിന്നിലെന്നാണ് വിവരം. ശംഖുംമുഖത്തെ സംഭവത്തിനുശേഷം മിഥുൻ മെഡിക്കൽ അവധിയിലാണിപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |