
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സർക്കാർ ഉദ്യോഗസ്ഥന് തിരുവനന്തപുരം വിജിലൻസ് കോടതി നാല് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം താലൂക്ക് ഭൂരേഖ തഹസിൽദാർ ഓഫീസിലെ മുൻ സർവേയറും നിലവിൽ കാസർകോട് സർവേ സൂപ്രണ്ട് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവേയറുമായ തിരുവനന്തപുരം കുര്യാത്തി ഗിരീശൻ.സി യെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്‌ജ് മനോജ് .എ ആണ് വിധി പുറപ്പെടുവിച്ചത്.ചിറയിൻകീഴ് സ്വദേശിയായ പരാതിക്കാരന്റെ വസ്തു അളന്ന് റിപ്പോർട്ട് നൽകുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ശിക്ഷ.
2022-ൽ പരാതിക്കാരന്റെ വസ്തുവിന്റെ പോക്കുവരവ് സംബന്ധിച്ച പരാതിയിൽ റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരുന്ന ഗിരീശൻ, തുക ആവശ്യപ്പെട്ടതിനെത്തുടർന്ന് വിജിലൻസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
ശിക്ഷിക്കപ്പെട്ട പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 അന്വേഷണം നടത്തിയ ഈ കേസിൽ മുൻ പൊലീസ് സൂപ്രണ്ട് റെജി ജേക്കബാണ് കുറ്റപത്രം സമർപ്പിച്ചത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ 1064 എന്ന ടോൾ ഫ്രീ നമ്പരിലോ 8592900900, 9447789100 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |