തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ, അടുത്ത തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തോൽക്കുമെന്ന വിവാദ പ്രസ്താവനയുമായി സ്പീക്കർ എ.എൻ.ഷംസീർ. 'സ്പീക്കർ നീതി പാലിക്കുക' എന്നെഴുതിയ കറുത്ത ബാനർ ഉയർത്തി സ്പീക്കറുടെ കാഴ്ച മറച്ചതാണ് പ്രകോപനമായത്. പ്രതിപക്ഷ എം.എൽ.എമാരുടെ പേരെടുത്ത് പറഞ്ഞാണ് സ്പീക്കർ വിവാദ പ്രസ്താവന നടത്തിയത്. സ്പീക്കറുടെ വിവാദ പരാമർശത്തിൽ യു.ഡി.എഫ് കക്ഷിനേതാക്കൾ സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ, പി.സി. വിഷ്‌ണുനാഥ് എന്നിവരാണ് സ്പീക്കറുടെ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചത്.
ടി.ജെ.വിനോദ്, സി.ആർ.മഹേഷ്, റോജി എം.ജോൺ, സനീഷ് കുമാർ ജോസഫ് എന്നിവരുടെ പേരു വിളിച്ച ശേഷം എറണാകുളത്തെയും കരുനാഗപ്പള്ളിയിലെയും അങ്കമാലിയിലെയും ചാലക്കുടിയിലെയും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് സ്പീക്കർ പറഞ്ഞു. നേരിയ ഭൂരിപക്ഷത്തിന് ജയിച്ചവരാണ്. ഇനിയും സഭയിലെത്തേണ്ടതാണ്. നിങ്ങൾക്കു തന്നെയാണ് മോശം. വെറുതേ ഇമേജ് മോശമാക്കേണ്ട. പതിനാറാം സഭയിൽ വരേണ്ടതാണ്- സ്പീക്കർ പറഞ്ഞു. അതിനിടെയാണ് 'ഷാഫി അടുത്തതവണ തോൽക്കും' എന്ന് സ്പീക്കർ മൂന്നുവട്ടം പറഞ്ഞത്. ഡോ.എൻ.ജയരാജ് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു ഇത്.
താൻ തോറ്റിട്ട് ആര്
ജയിക്കണമെന്ന് ഷാഫി
താൻ തോറ്റിട്ട് പാലക്കാട്ട് ആരാണ് ജയിക്കേണ്ടതെന്നുകൂടി സ്പീക്കർ പറയണമെന്ന് ഷാഫിപറമ്പിൽ സഭയ്ക്ക് പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നെ ജയിപ്പിക്കണോ തോൽപ്പിക്കണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ആ തീരുമാനത്തിന്റെ പ്രഖ്യാപന അവകാശമൊന്നും സ്പീക്കറെ പാലക്കാട്ടെ ജനങ്ങൾ ഏൽപ്പിച്ചിട്ടില്ല. അവനവന്റെ ഉത്തരവാദിത്തം നിറവേറാൻ ആർജവമില്ലാത്തതാണ് ഏറ്റവും വലിയ പരാജയമെന്ന് സ്പീക്കർ തിരിച്ചറിയണം. സഭയുടെ അദ്ധ്യക്ഷനായിരിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ അവകാശങ്ങളടക്കം സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള ആൾ പിണറായിയുടെ കണ്ണുരുട്ടൽ ഭയന്ന് പദവിയുടെ ഉത്തരവാദിത്തം മറന്നതിന്റെ പരാജയമാണ്. സ്പീക്കർ ആത്മപരിശോധന നടത്തണം. സ്വന്തം ജോലി ഭംഗിയായി ചെയ്യണം. ഞങ്ങൾ കസേര തല്ലിപ്പൊളിച്ചിട്ടില്ല, കമ്പ്യൂട്ടർ താഴെ എറിഞ്ഞിട്ടില്ല. മൈക്ക് കേടുവരുത്തിയിട്ടില്ല. പ്രതിഷേധിച്ചിട്ടുണ്ട്. മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. - ഷാഫി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |