തിരുവനന്തപുരം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി മുൻ മന്ത്രിയും പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ ഷിബു ബേബിജോണിനെ (59) സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന എ.എ. അസീസ് ആരോഗ്യ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണിത്.
ഇന്നലെ വഴുതയ്ക്കാട് ടി.കെ. ദിവാകരൻ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ ഒഴിയുന്നതായി അസീസ് പ്രഖ്യാപിച്ചു. പകരം ഷിബുവിന്റെ പേര് നിർദ്ദേശിച്ചതും അദ്ദേഹമാണ്. എൻ.കെ. പ്രേമചന്ദ്രൻ എം.പി പിന്താങ്ങി. ഐകകണ്ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്.
ഇക്കഴിഞ്ഞ കൊല്ലം സംസ്ഥാന സമ്മേളനത്തിൽ തുടർച്ചയായി മൂന്നാം തവണയും എ.എ. അസീസിനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. അന്ന് ഷിബുവിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നെങ്കിലും, രണ്ടഭിപ്രായമുണ്ടായി. എൻ.കെ. പ്രേമചന്ദ്രനും ബാബു ദിവാകരനുമടക്കമുള്ളവർ സമവായ നിർദ്ദേശമായി അസീസ് തന്നെ തുടരട്ടെയെന്ന നിലപാടെടുത്തു. പാർട്ടി കോൺഗ്രസിന് ശേഷം മാറ്റമാലോചിക്കാമെന്നും നിർദ്ദേശമുയർന്നു. ഡൽഹി പാർട്ടി കോൺഗ്രസിന് പിന്നാലെ കൊല്ലത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ വച്ച്, സ്ഥാനമൊഴിയാമെന്ന് അസീസ് വ്യക്തമാക്കിയതോടെയാണ് ഷിബുവിന്റെ വരവിന് കളമൊരുങ്ങിയത്. ഷിബു ബേബിജോണിനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ സമ്മർദ്ദവും അസീസിന്റെ മനംമാറ്റത്തിന് പ്രേരണയായിട്ടുണ്ടെന്നാണ് സൂചന. ഒരു ടേം കൂടി പൂർത്തിയാക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് സംസാരം.
ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ അസീസ് വികാരഭരിതനായി വിടവാങ്ങൽ പ്രസംഗം നടത്തി. സാധാരണ തൊഴിലാളിയായി കർമ്മ ജീവിതമാരംഭിച്ച താൻ ഇല്ലായ്മയിൽ നിന്നാണ് ഈ സ്ഥാനം വരെയെത്തിയതെന്നും, പ്രതിസന്ധിഘട്ടത്തിൽ പാർട്ടിക്ക് കരുത്തായി നിന്നിട്ടുണ്ടെന്നും അസീസ് പറഞ്ഞു. ഇനിയങ്ങോട്ടും പാർട്ടിനേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുമെന്നും തെറ്റുകളുണ്ടെന്ന് തോന്നിയാൽ വിമർശിക്കാൻ മടിക്കില്ലെന്നും പറഞ്ഞു. ഇരവിപുരത്ത് നിന്ന് 2001ലും, 2006ലും, 2011ലും എം.എൽ.എയായിരുന്നു അസീസ്. പുതിയ സ്ഥാനലബ്ധിയെ സത്യസന്ധമായി പാർട്ടിക്ക് വേണ്ടി വിനിയോഗിക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളേറ്റെടുക്കുമെന്നും ഷിബു ബേബിജോണും വ്യക്തമാക്കി.
ബേബി ജോണിന്റെ
പ്രിയ പുത്രൻ
ആർ.എസ്.പിയുടെ സമുന്നത നേതാവായിരുന്ന ബേബി ജോണിന്റെ പുത്രനാണ് ഷിബു ബേബിജോൺ. ചവറയിൽ നിന്ന് 2001ലും 2011ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011-16 കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തൊഴിൽവകുപ്പ് മന്ത്രിയായി. അന്ന് ആർ.എസ്.പി-ബി നേതാവായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് വിട്ട ഔദ്യോഗിക ആർ.എസ്.പിയെ ഒപ്പം ചേർത്ത് യു.ഡി.എഫിന്റെ ഭാഗമാക്കിയത് ഷിബു മുൻകൈയെടുത്താണ്. ആർ.എസ്.പി-ബി ഔദ്യോഗിക ആർ.എസ്.പിയിൽ ലയിച്ചു.
ടി.കെ.എം. എൻജിനിയറിംഗ് കോളേജിൽ നിന്ന് ഷിബു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. ഭാര്യ ആനി. മക്കൾ അച്യു ബേബിജോൺ, അമർ സെബാസ്റ്റ്യൻ.
ഇടതുപക്ഷമാവാൻ ഓച്ഛാനിച്ച് നിൽക്കണമെന്നില്ല : ഷിബു
തിരുവനന്തപുരം: ഇടതുമുന്നണിയിൽ ഓച്ഛാനിച്ചു നിന്നെങ്കിലേ ഇടതു പക്ഷമാവൂ എന്ന് കരുതുന്നില്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ഷിബുബേബിജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആർ.എസ്.പി ഇപ്പോഴത്തെ പോലെ യു.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ തലമുറ മാറ്രമാണ് തന്റെ സെക്രട്ടറി പദവിയിലൂടെ സൂചിപ്പിക്കുന്നത്. പാർട്ടിയെ ശക്തമായി മുന്നോട്ടു നയിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |