തിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ (സിൽവർലൈൻ) പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്നതും തകർക്കുന്നതുമായ പദ്ധതിയിലെ ആശങ്ക നിയമസഭ ചർച്ച ചെയ്യേണ്ടതുണ്ട്. കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ പദ്ധതി ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന ജില്ലകളിൽ സ്ഥിരം സമരവേദികൾ ആരംഭിക്കും. സർവകലാശാലകളിൽ ചാൻസലറെന്ന നിലയിൽ ഗവർണറും പ്രോചാൻസലറെന്ന നിലയിൽ ഉന്നതവിദ്യാഭ്യാസമന്ത്രിയും നടത്തിയ അനധികൃത ഇടപെടലുകളടക്കം ചൂണ്ടിക്കാട്ടി കേരള, കോഴിക്കോട്, എം.ജി, കാലടി, കണ്ണൂർ സർവകലാശാലകളിലേക്ക് ഈ മാസം 14ന് മാർച്ച് നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.
സിൽവർ ലൈനിനെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സർവേക്കുറ്റികൾ പിഴുതെറിയുന്നതടക്കമുള്ള സമരങ്ങളുമായി മുന്നോട്ട് പോകും. നിയമസഭയെ വിശ്വാസത്തിലെടുക്കാതെ കേരളത്തിലെ പ്രധാന നഗരങ്ങളിൽ പൗരപ്രമുഖരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വിശദീകരണം നടത്തുന്നത് സഭയോടുള്ള അവഹേളനമാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പ്രതിനിധികളെ സംസാരിക്കാൻ അനുവദിക്കാതെ മുഖ്യമന്ത്രി കാര്യങ്ങൾ നിയന്ത്രിക്കുകയായിരുന്നു. മുഖ്യമന്ത്രി പറയുമ്പോൾ മറ്റുള്ളവർ തല കുലുക്കുന്നു. ഇത് വെറും പ്രഹസനമാണ്. സിൽവർലൈൻ വിഷയത്തിൽ സമരം നടത്തുന്ന സംഘടനകളെയും വ്യക്തികളെയുമെല്ലാം യോജിപ്പിച്ച് വ്യാപക പ്രക്ഷോഭത്തിലേക്ക് യു.ഡി.എഫ് കടക്കും.
100 ജനകീയസദസുകൾ
മുഖ്യമന്ത്രി പൗരപ്രമുഖരുടെ യോഗം വിളിച്ചതിന് ബദലായി സമര സംഘടനക്കാരെ കൂട്ടിയോജിപ്പിച്ച് സിൽവർലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ 100 ജനകീയസദസുകൾ സംഘടിപ്പിക്കും. പരിസ്ഥിതി പ്രവർത്തകരെയും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരെയും മുതൽ സാധാരണ ജനങ്ങളെവരെ സംഘടിപ്പിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ചർച്ചകൾ സംഘടിപ്പിക്കും.
ഉമ്മൻ ചാണ്ടിയും രമേശുമില്ല
ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തിലേക്ക് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും ക്ഷണിച്ചിരുന്നില്ല. ഇത് ചാനലുകളിൽ ചർച്ചയായതോടെ, കക്ഷിനേതാക്കളുടെ യോഗത്തിൽ അങ്ങനെ ക്ഷണിക്കുക പതിവില്ലെന്ന് നേതൃത്വം വിശദീകരിച്ചു. മുമ്പും ഇതേ രീതിയാണ് പിന്തുടർന്നിട്ടുള്ളതെന്നും നേതൃത്വം വ്യക്തമാക്കി.
സിൽവർ ലൈൻ: ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾക്ക് യു.ഡി.എഫിന്റെ ലഘുലേഖ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുന്ന ലഘുലേഖ ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു. പദ്ധതിയുടെ സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുന്ന ലഘുലേഖ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി വീടുകളിൽ എത്തിക്കാനാണ് പരിപാടി. 'സിൽവർ ലൈൻ: ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ' എന്ന പേരിലാണ് ലഘുലേഖ.
പദ്ധതിയെക്കുറിച്ച് സർക്കാരിനോടുള്ള യു.ഡി.എഫിന്റെ ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയുമാണ് ലഘുലേഖയിൽ വിശദീകരിക്കുന്നത്. ഇത്രയും വലിയൊരു പദ്ധതി നടപ്പാക്കും മുമ്പ് അനിവാര്യമായ സാമൂഹ്യ ആഘാത പഠനം പോലും നടത്താൻ സർക്കാരിനായിട്ടില്ല. 15 മുതൽ 30 അടിവരെ ഉയരത്തിലും അതിന് ആനുപാതികമായ വീതിയിലുമാണ് 292 കിലോമീറ്റർ ദൂരം വൻമതിൽ പോലെ നിർമ്മിക്കുന്നത്. പദ്ധതി നിലവിൽ വന്നാൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാദ്ധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തിൽ മാറ്റം വരുമെന്നും 164 സ്ഥലങ്ങളിൽ ജലനിർഗമന മാർഗങ്ങൾ തടസപ്പെടുമെന്നും സർക്കാർ നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ടിൽ തന്നെയുണ്ട്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് നാല് മണിക്കൂർ കൊണ്ട് എത്താമെന്നത് ഒഴിച്ചാൽ പദ്ധതിയുണ്ടാക്കുന്ന സാമൂഹ്യ, പാരിസ്ഥിതിക ആഘാതങ്ങൾ പരിഗണിച്ചിട്ടേയില്ലെന്നും ലഘുലേഖയിൽ പറയുന്നു.
കെ-റെയിൽ വസ്തുതകൾ മറച്ചു വച്ച് ജനങ്ങളെ
വിഡ്ഢികളാക്കുന്നു: ഇ. ശ്രീധരൻ
കൊച്ചി: കെ-റെയിൽ പദ്ധതിയുടെ ചെലവ് കുറച്ചുകാട്ടിയും വസ്തുതകൾ മറച്ചുവച്ചും സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുൻ മാനേജിംഗ് ഡയറക്ടർ ഇ. ശ്രീധരൻ ആരോപിച്ചു. മഴ പെയ്താൽ വെള്ളം കയറുകയെന്ന കുട്ടനാടിന്റെ ദുര്യോഗം കെ-റെയിൽ കടന്നുപോകുന്ന 393 കിലോമീറ്റർ മേഖലയിലും സംഭവിക്കുമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഡി.പി.ആർ പരസ്യമാക്കാറില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. പത്തോളം വൻകിട പദ്ധതികൾക്കായി താൻ തയ്യാറാക്കിയ ഡി.പി.ആറുകൾ രഹസ്യമായി സൂക്ഷിച്ചിട്ടില്ല.
കെ-റെയിൽ കേരളത്തെ രണ്ടായി മുറിക്കില്ലെന്ന വാദം ശരിയല്ല. ഭൂനിരപ്പിലൂടെ കെ-റെയിൽ കടന്നുപോകുന്ന മുഴുവൻ സ്ഥലത്തും മനുഷ്യരും മൃഗങ്ങളും മുറിച്ചുകടക്കുന്നത് തടയാൻ കോൺക്രീറ്റ് മതിലുകൾ നിർമ്മിക്കേണ്ടിവരും. ഇരുവശത്തും കെട്ടുന്നതുമൂലം പരിസ്ഥിതിക്ക് ആഘാതവുമുണ്ടാക്കും. സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്നതുമൂലം വെള്ളക്കെട്ടുണ്ടാകും.
800-ാളം റെയിൽവേ ഒാവർബ്രിഡ്ജുകളും അണ്ടർപാസുകളും പാതയിൽ നിർമ്മിക്കേണ്ടിവരും. ഒരെണ്ണത്തിന് 20 കോടി രൂപ ചെലവ് കണക്കാക്കിയാൽ 16,000 കോടി ഇതിന് മാത്രം വേണ്ടിവരും. ഇൗ ചെലവ് ഉൾപ്പെടുത്തിയിട്ടില്ല. ഒാവർബ്രിഡ്ജുകൾക്കും അണ്ടർപാസുകൾക്കും അധികം സ്ഥലവും ഏറ്റെടുക്കേണ്ടിവരും. ഇതും പദ്ധതിയിൽ കണക്കാക്കിയിട്ടില്ല. ഇതിന് അധികച്ചെലവും സമയവും വേണ്ടിവരുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |