SignIn
Kerala Kaumudi Online
Friday, 26 April 2024 10.18 PM IST

റഷ്യയുടെ യുക്രെയിൻ ആക്രമണത്തെ തള്ളി യെച്ചൂരി, റഷ്യ സങ്കുചിത ദേശീയ വാദത്തെ ശക്തിപ്പെടുത്തി

sitaram

കൊച്ചി: യുക്രെയിനിലെ റഷ്യൻ ആക്രമണത്തെ തള്ളിപ്പറഞ്ഞ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുട്ടിന്റെ നേതൃത്വത്തിലുള്ള റഷ്യ സങ്കുചിത ദേശീയവാദത്തെ ശക്തിപ്പെടുത്തിയെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യവേ യെച്ചൂരി കുറ്റപ്പെടുത്തി. ഒരു രാജ്യം സ്വീകരിക്കുന്ന സമീപനം മറ്റൊരു രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാകരുത് എന്ന അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനതത്വം എല്ലാവരും പാലിക്കേണ്ടതുണ്ട്.

ഗോർബച്ചേവിന്റെ കാലത്തുതന്നെ നാറ്റോയെ കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിക്കില്ലെന്ന് അമേരിക്ക ഉറപ്പ് നൽകിയതാണ്. എന്നാലത് ഇക്കാലയളവിൽ പൂർണമായി ലംഘിച്ചു. ചെറിയ രാജ്യമായ യുക്രെയിനിലൊഴിച്ച് മറ്റെല്ലായിടത്തേക്കും നാറ്റോ സൈന്യത്തെ വിന്യസിച്ചു. അതേസമയം യുക്രെയിൻ എല്ലാക്കാലത്തും റഷ്യയുടെ ഭാഗമായിരുന്നുവെന്നും ലെനിൻ ചെയ്ത തെറ്റാണ് യുക്രെയിന് അക്കാലത്ത് സ്വയംഭരണം നൽകിയ തീരുമാനമെന്നും റഷ്യൻ പ്രസിഡന്റ് പുട്ടിൻ പറയുന്നു. അല്ലായിരുന്നെങ്കിൽ റഷ്യയുടെ ഭാഗമായി യുക്രെയിൻ നില കൊണ്ടേനെയെന്നുമാണ് പുട്ടിന്റെ വാദം. ഈ സങ്കുചിത ദേശീയവാദവും അമേരിക്കൻ സമീപനവും ചേരുമ്പോൾ അങ്ങേയറ്റത്തെ അപകടകരമായ പ്രതിസന്ധിയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് ലോകം മാറുന്നത്.

യുക്രെയിൻ-റഷ്യ സംഘർഷത്തിൽ ഗൗരവമായി ഇടപെടാൻ ഇന്ത്യയ്ക്കാകുന്നുണ്ടോയെന്ന് സംശയമാണ്. ഫോട്ടോസെഷനുകളും മോദിക്ക് നന്ദി പറയുന്ന കാ‌ർഡുകളും വരുന്നുണ്ട്. ഗൾഫ് യുദ്ധകാലത്ത് ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ച് നാട്ടിലെത്തിക്കാൻ അന്ന് രാജ്യത്തെ സർക്കാരിന് സാധിച്ചിരുന്നു. അത്തരം സമീപനങ്ങൾ കൈക്കൊള്ളാനുള്ള അനുഭവസമ്പത്ത് നമ്മുടെ വിദേശകാര്യവകുപ്പിനുണ്ട്. എന്നാൽ ഇത്തരം ഒഴിപ്പിക്കലുകൾക്കാവശ്യമായ സംവിധാനമില്ലായ്മയുണ്ട് ഇപ്പോൾ. ദേശീയ കാരിയറായിരുന്ന എയർ ഇന്ത്യയെ സ്വകാര്യവത്കരിച്ചു. ഏത് കാരിയറിനെയും അടിയന്തര സാഹചര്യത്തിൽ ഏറ്റെടുത്ത് ഉപയോഗിക്കാൻ അധികാരമുണ്ടെങ്കിലും സർക്കാർ അതിന് തയ്യാറാകുന്നില്ല. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജൂനിയർ പങ്കാളിയാക്കി രാജ്യത്തെ മാറ്റുന്ന സമീപനമാണ് മോദിസർക്കാരിന്റേത്.

ചൈനയെ ഇല്ലാതാക്കാൻ ശ്രമം

കൊവിഡ് കാലത്തും ചൈന അവിടത്തെ ജനങ്ങളെ സഹായിക്കുന്നതിലും സമ്പദ്ഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും സ്വീകരിച്ച സമീപനം ശ്രദ്ധേയമാണ്. അന്താരാഷ്ട്ര സ്വാധീനം ശക്തിപ്പെടുത്തുന്നു. ഇത് അമേരിക്കൻ അധീശത്വത്തിന് വെല്ലുവിളിയുയർത്തുന്നു. ചൈനയെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ സാമ്രാജ്യത്വ സഖ്യശക്തികളെ അമേരിക്ക അണിനിരത്തുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.