തിരുവനന്തപുരം: ആത്മവിശ്വാസവും ദൃഢനിശ്ചയവും കഴിവുമുള്ളവർക്ക് ഇഷ്ട തൊഴിൽ മേഖലകൾ കണ്ടെത്താൻ കഴിയുമെന്നും അതിനുള്ള പിന്തുണ സംസ്ഥാന സർക്കാർ നൽകുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സ്ത്രീകളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച 'തൊഴിലരങ്ങത്തേക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദേശരാജ്യങ്ങളിലേക്ക് പോകാതെ തന്നെ മികച്ച ജോലി സാദ്ധ്യതകൾ കേരളത്തിൽ കണ്ടെത്താനാകും. പി.എസ്.സിക്കും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനുമപ്പുറം തൊഴിൽ അവസരങ്ങൾ തേടാനാകണം. പഠനത്തോടൊപ്പം ജോലി കൂടി ചെയ്യാനാകുന്ന സാഹചര്യമാണ് ഉന്നത വിദ്യാഭ്യാസ മേഖല ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2026നുള്ളിൽ കേരളത്തിലെ അഭ്യസ്തവിദ്യരായ 20 ലക്ഷം തൊഴിലന്വേഷകർക്ക് സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ദൗത്യമാണ്
നോളജ് മിഷൻ നടപ്പാക്കുന്നത്. കുടുംബശ്രീയുടെ സഹകരണത്തോടെ മിഷൻ നടത്തിയ സർവെയിൽ 53 ലക്ഷം തൊഴിലന്വേഷകരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരിൽ 58 ശതമാനം സ്ത്രീകളാണ്. 'തൊഴിലരങ്ങത്തേക്ക്' പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലോക വനിതാ ദിനമായ മാർച്ച് എട്ടിനകം പരമാവധി സ്ത്രീകൾക്ക് ആവശ്യമായ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തുടനീളം വനിതാ തൊഴിൽ മേളകൾ സംഘടിപ്പിക്കും.
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. മിനി സുകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, വനിതാ വികസന കോർപ്പറേഷൻ എം.ഡി വി.സി ബിന്ദു, കെ -ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |