
തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടിലെ എയർ കണ്ടീഷനുള്ളിൽ പാമ്പുകളുടെ സുഖവാസം. ശ്രീകാര്യം ചെറുവയ്ക്കൽ താമസിക്കുന്ന ടെക്‌നോപാർക്ക് ജീവനക്കാരനായ മാധവ് ജെ.പണിക്കരുടെ ബെഡ്റൂമിലെ എയർ കണ്ടീഷനുള്ളിലാണ് അഞ്ചു പാമ്പുകൾ കുടുംബമായി താമസിച്ചത്. 'അഞ്ചംഗ സംഘത്തിലെ"നാലെണ്ണത്തെ പിടിച്ചു. ഒരെണ്ണം രക്ഷപ്പെട്ടു.
ജോലികഴിഞ്ഞെത്തിയ മാധവ് മുറിയിലെത്തിയപ്പോൾ എ.സിയുടെ താഴ്ഭാഗത്ത് പാമ്പിന്റേതുപോലെയുള്ള വാലിന്റെഭാഗം കണ്ടു. സംശയം തോന്നി ടോർച്ച് അടിച്ചു നോക്കിയപ്പോഴാണ് പാമ്പാണെന്ന് മനസിലായത്. തുടർന്ന് വാവാസുരേഷിനെ ബന്ധപ്പെട്ടെങ്കിലും ഫോണിൽ കിട്ടിയില്ല. തുടർന്ന് വനം വകുപ്പിലെ സ്‌നേക്ക് റെസ്‌ക്യു ഓഫീസർ രോഷ്‌നിയെ ഫോണിൽ വിളിച്ചു. രോഷ്‌നിയുടെ നിർദ്ദേശപ്രകാരം സർപ്പയിലെ സ്‌നേക്ക് ക്യാച്ചർ ഗൗതം സ്ഥലത്തെത്തി.
എയർകണ്ടീഷനർ ഇളക്കിയമാറ്റിയപ്പോഴാണ് വില്ലൂന്നി (കൊമ്പേറി) ഇനത്തിൽപ്പെട്ട അഞ്ച് പാമ്പുകളെ കണ്ടത്. എ.സിയുടെ ഔട്ടർ വാട്ടർ പൈപ്പിനു സമീപമുള്ള ചുവരിലെ ദ്വാരത്തിലൂടെയാണ് പാമ്പുകൾ ഉള്ളിലെത്തിയത്. ഒന്നരമണിക്കൂർ ശ്രമിച്ച് നാലെണ്ണത്തെ പിടികൂടിയെങ്കിലും ഒരെണ്ണം ഔട്ടർ പൈപ്പിന്റെ വശത്തുകൂടി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. വീടിന്റെ ടെറസിലെ താഴ്ന്ന മരച്ചില്ലയിലൂടെയാണ് പാമ്പുകൾ മുകളിലെത്തിയത്. പിടികൂടിയ പാമ്പുകളെ പിന്നീട് ആൾപാർപ്പില്ലാത്ത കുറ്റിക്കാട്ടിലേക്ക് വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |