അടൂർ : ഉത്രകൊലക്കേസിൽ കോടതിവിധി പറഞ്ഞ ഇന്നലെ മുഖ്യപ്രതി സൂരജിന്റെ പറക്കോട് വടക്ക് കാരയ്ക്കൽ സൂര്യശ്രീ വീട്ടിൽ ആളനക്കമില്ലായിരുന്നു. പിതാവ് സുരേന്ദ്രൻ, മാതാവ് രേണുക, സഹോദരി സൂര്യ എന്നിവർ വീട്ടിലുണ്ടായിരുന്നെങ്കിലും വീടും ഗേറ്റും അടച്ചിട്ടിരിക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഒാഫായിരുന്നു. സൂരജിനെ കുറ്റക്കാരനെന്ന് വിധിച്ച 11നും വീടും ഗേറ്റും അടച്ചിട്ടിരിക്കുകയായിരുന്നു. അന്നും മാദ്ധ്യമ പ്രവർത്തകർ വീടിന് മുന്നിൽ കാത്തുനിന്നെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. സൂരജിനെ വധശിക്ഷയ്ക്ക് വിധിച്ചില്ലെന്നതാണ് കുടുംബത്തിന്റെ ആശ്വാസം. ഇക്കാര്യം ഇവർ അഭിഭാഷകരോട് പറഞ്ഞിരുന്നു. സൂരജിനെ അറസ്റ്റുചെയ്തപ്പോൾ മകൻ നിരപരാധിയാണെന്നും പൊലീസ് കുറ്റം സമ്മതിപ്പിച്ചതാണെന്നുമായിരുന്നു മാതാപിതാക്കൾ പറഞ്ഞത്.
ഫെഡറൽ ബാങ്കിന്റെ അടൂർ ശാഖയിലെ ലോക്കറിലുണ്ടായിരുന്ന സ്വർണം ഉത്രയുടെ മരണത്തിന് ശേഷം സൂരജ് എടുത്തുകൊണ്ടുപോയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്വർണാഭരണങ്ങൾ പിന്നീട് സൂരജിന്റെ വീടിന് സമീപമുള്ള റബർപുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഗാർഹിക പീഡനത്തിന് സുരേന്ദ്രനും രേണുകയും സൂര്യയും അറസ്റ്റിലായി. സുരേന്ദ്രൻ 80 ദിവസവും രേണുകയും സൂര്യയും 40ദിവസവും ജയിൽശിക്ഷ അനുഭവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |