ശംഖുമുഖം:വ്യോസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ ശംഖുമുഖത്ത് സംഘടിപ്പിച്ച സൂര്യ കിരൺ എയ്റോബാറ്റിക് ടീമിന്റെ (എസ്.കെ.എ.ടി) വ്യോമാഭ്യാസം കാണികൾക്ക് വിസ്മയകാഴ്ചയായി. സൂര്യകിരൺ ഹോക്ക് വിഭാഗത്തിൽപ്പെട്ട ഒൻപത് വിമാനങ്ങളാണ് ഇന്നലെ ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയത്.
രാവിലെ 9.05 ന് വ്യോസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനങ്ങൾ ആകാശ നീലിമയിൽ 8000 അടി ഉയരത്തിലേക്ക് കുതിച്ച ശേഷം അതേ വേഗതയിൽ 100 അടിവരെ കുത്തനെ താഴ്ന്നപ്പോൾ കണികൾ മുൾമുനയിലായി. വീണ്ടും ആകാശത്തേക്ക് തിരിച്ച് പറന്നു. തുടർന്ന് വിവിധ വശങ്ങളിൽ നിന്നും അഭ്യാസങ്ങളുമായി വിമാനങ്ങൾ കാണികളെ ഞെട്ടിച്ചു. ഒരോ വിമാനവും പല ഭാഗങ്ങളിൽ നിന്ന് പറന്നെത്തി വിസ്മയകാഴ്ച്ചകൾ ഒരുക്കികൊണ്ടിരുന്നു . 22 മിനിറ്റ് പ്രകടനങ്ങൾ നീണ്ടു. കൃത്യതയുള്ള ക്‌ളോസ് ഫോർമേഷന്റെ ഗംഭീര പ്രദർശനം, പ്രൊഫഷണലിസം, കഴിവുകളിലെ ആത്മവിശ്വാസം എന്നിവ തെളിയിക്കുന്ന പ്രകടമായിരുന്നു സേനാംഗങ്ങൾ നടത്തിയത്. 100 അടി മുതൽ 8000 അടിവരെ ഉയരത്തിലാണ് പ്രകടനങ്ങൾ നടന്നത്. രാജ്യത്തിന്റെ അതിർത്തികളിലും വിഭിന്ന കാലവസ്ഥയിലും നിമിഷങ്ങൾക്കുള്ളിൽ എത്തി രക്ഷാപ്രവർത്തനം നടത്താനുള്ള കഴിവും പോർമുഖങ്ങളിൽ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ ഇന്ത്യൻ വ്യോസേനയുടെ കരുത്തുമാണ് സൂര്യ കിരൺ ടീമിന്റെ പ്രകടനങ്ങളിൽ തെളിഞ്ഞത്.
സൂര്യകിരൺ ടീമിനെ മന്ത്രി ശിവൻകുട്ടി ഉപഹാരം നൽകി ആദരിച്ചു.മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ഡി.ജി.പി സന്ധ്യ. വ്യോസേന, കരസേന, തീരസേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നീവർ സന്നിഹിതരായിരുന്നു.പരിപാടിയുടെ സുരക്ഷയ്‌ക്ക് കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ വിന്യസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |