കൊല്ലം, തൃശൂർ കമ്മിഷണർമാർക്കും വിമർശനം
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതികളായ രണ്ട് ഇൻസ്പെക്ടർമാരെ അറസ്റ്റ് ചെയ്യാത്തതിന് തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശിൽപ്പയെ ഡി.ജി.പി അനിൽകാന്ത് ഉന്നത പൊലീസ് യോഗത്തിൽ അതിരൂക്ഷമായി വിമർശിച്ചു. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ കൊല്ലം, തൃശൂർ കമ്മിഷണർമാർക്കും വിമർശനം. പീഡനക്കേസുകളിൽ പ്രതികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ സമ്മർദ്ദവുമായി പൊലീസ് സംഘടനകളും സംരക്ഷണവുമായി ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും രംഗത്തിറങ്ങിയെന്ന് 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഡി.ജി.പിയുടെ ഇടപെടൽ.
വനിതാ ഡോക്ടറെയും കുടുംബസുഹൃത്തിനെയും പീഡിപ്പിച്ച കേസുകളിൽ പ്രതിയാവുകയും ഇതിലൊന്നിൽ ജാമ്യം നേടാൻ ഹൈക്കോടതിയിൽ വ്യാജരേഖ നൽകിയതിന് വീണ്ടും കുരുങ്ങുകയും ചെയ്ത സി.ഐ എ.വി.സൈജു മാസങ്ങളായി ഒളിവിലായിട്ടും അറസ്റ്റ് ചെയ്യാനായിരുന്നില്ല. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവാണ് സൈജു. പീഡനക്കേസിലെ പരാതിക്കാരിക്കും ഭർത്താവിനുമെതിരെ സ്വന്തം മകളെ ഉപയോഗിച്ച് കള്ളക്കേസെടുപ്പിച്ച് സൈജു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും പീഡിപ്പിച്ച ഡോക്ടറിൽ നിന്ന് പണം തട്ടിയെന്നും കണ്ടെത്തിയിരുന്നു.
പോക്‌സോ പ്രതിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ അയിരൂർ മുൻ എസ്.എച്ച്.ഒ ആർ.ജയസനലിന്റെ മുൻകൂർ ജാമ്യാപേക്ഷ ജനുവരിയിൽ തള്ളിയിട്ടും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യപ്പെട്ട ഒന്നരലക്ഷം രൂപ നൽകാത്തതിന് പ്രതിക്കെതിരെ മറ്റൊരു കള്ളക്കേസ് കൂടി ചുമത്തി. ജയസനൽ സസ്പെൻഷനിലാണിപ്പോൾ.
കിളികൊല്ലൂരിൽ സൈനികനും സഹോദരനും മർദ്ദനമേറ്റ കേസിലെയും സാമ്പത്തിക തട്ടിപ്പുകേസുകളിലെയും അന്വേഷണത്തിലെ വീഴ്ചയ്ക്കാണ് കൊല്ലം, തൃശൂർ കമ്മിഷണർമാരെ വിമർശിച്ചത്. അന്വേഷണവിവരങ്ങൾ ഇവർക്ക് ഡി.ജി.പിയോട് വിശദീകരിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |