
കൊല്ലം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ബിന്ദുകൃഷ്ണയുടെ മകൻ ശ്രീകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർത്ഥിനികൾക്ക് ഗുരുതരമായി പരിക്കേറ്റത് കൊല്ലത്ത് രാഷ്ട്രീയ
വിവാദമാകുന്നു. കാറിലുണ്ടായിരുന്ന കെ.എസ്.യു പ്രവർത്തകർ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ തയ്യാറാകാതെ രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് എൽ.ഡി.എഫിന്റെ
ആരോപണം. .
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ആശ്രാമം ലിങ്ക് റോഡിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമായിരുന്നു അപകടം. ചിന്നക്കടയിലെ കൊട്ടിക്കലാശം കഴിഞ്ഞ് അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ,നടന്നു പോവുകയായിരുന്ന രണ്ട് കായിക താരങ്ങളെ ഇടിക്കുകയായിരുന്നു. വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമൻകുളങ്ങര സ്വദേശി ധനലക്ഷ്മി (14) എന്നിവരെയാണ് ഇടിച്ചത്. ചിന്നു കായലിലേക്ക് വീഴുകയും ധനലക്ഷ്മി നടപ്പാതയിലെ സംരക്ഷണ കമ്പിയിൽ കുടുങ്ങുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും നില ഗുരുതരമാണ്.
ഹോക്കി സ്‌റ്റേഡിയത്തിൽ നടക്കുന്ന വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത ശേഷം നടപ്പാതയിലൂടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്നു വിദ്യാർത്ഥിനികൾ. ഇവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ പിന്തുണയുമായി എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളുമെത്തി. കാറോടിച്ചിരുന്ന നെയ്യാറ്റിൻകര സ്വദേശിയായ നിയമ വിദ്യാർത്ഥി ദേവനന്ദനെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ദേവനന്ദൻ അടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നത്. ദേവനന്ദൻ നെയ്യാറ്റിൻകരയിലെ സി.പി.എം നേതാവിന്റെ മകനാണെന്ന വാദമയുർത്തിയാണ് യു.ഡി.എഫ് പ്രവർത്തകർ എൽ.ഡി.എഫിന്റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |