
കഴിഞ്ഞ രാത്രി ഗുജറാത്ത് ടൈറ്റാൻസിന് എതിരായ ഐ.പി.എൽ മത്സരത്തിൽ തിലക് വർമ്മയുടെ തകർപ്പൻ സെഞ്ച്വറിയാണ് മുംബയ് ഇന്ത്യൻസിന് തകർപ്പൻ വിജയം നൽകിയത്. 45 പന്തുകളിൽ എട്ടു ഫോറുകളും ഏഴ് സിക്സുകളുമടക്കം 101 റൺസുമായി പുറത്താകാതെ നിന്ന തിലകിന്റെ മികവിൽ മുംബയ് 199/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ഗുജറാത്ത് 15.5 ഓവറിൽ 100 റൺസിൽ ആൾഔട്ടായി.
ഈ സീസണിൽ ഇതുവരെ ക്ളിക്ക് ചെയ്യാതിരുന്ന തിലകിനെ മത്സരത്തിനിടെ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ ശകാരിച്ചതാണ്സെഞ്ച്വറിക്ക് വഴിയൊരുക്കിയത്. ആറാം ഓവറിൽ ടീം സ്കോർ 44ൽ നിൽക്കുമ്പോഴാണ് സൂര്യകുമാർ യാദവിന് പകരം തിലക് കളത്തിലിറങ്ങിയത്. താൻ നേരിട്ട ആദ്യ 22 പന്തുകളിൽ 19 റൺസ് മാത്രമാണ് തിലകിന് നേടാനായത്. എന്നാൽ 13-ാം ഓവറിൽ നമാൻ ധിർ പുറത്തായപ്പോൾ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. രണ്ടാം സ്ട്രാറ്റജിക് ടൈംഔട്ടിനിടെ തിലകിനോട് ഹാർദിക് ക്ഷുഭിതനായി സംസാരിക്കുന്നത് കാണാമായിരുന്നു. ആ സമയത്ത് തിലക് അത് നിശബ്ദമായി കേട്ടുനിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് കളി പുനരാരംഭിച്ചപ്പോൾ ക്രീസിൽ കണ്ടത് മറ്റൊരു തിലക് വർമയെയായിരുന്നു. 15-ാം ഓവർ എറിഞ്ഞ പ്രസിദ്ധ് കൃഷ്ണയ്ക്കെതിരേ ഒരു സിക്‌സും രണ്ട് ഫോറും അടിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ആക്രമണം ആരംഭിച്ചത്. ഹാർദിക്കിന്റെ ശകാരത്തിനു ശേഷം നേരിട്ട 23 പന്തുകളിൽ നിന്ന് തിലക് അടിച്ചെടുത്തത് 82 റൺസാണ്.
തന്റെ ബാറ്റിംഗിലെ മെല്ലപ്പോക്കിനെയാണ് ഹാർദിക് ശകാരിച്ചതെന്ന് തിലക് വർമ്മ പിന്നീട് സമ്മതിക്കുകയും ചെയ്തു. വേഗത്തിൽ സ്കോർ ചെയ്യാൻ തനിക്ക് കഴിയുമെന്നും അത് കാണിക്കാനുമാണ് ദേഷ്യത്തിൽ ക്യാപ്ടൻ പറഞ്ഞതെന്നും തന്നിൽ ആത്മവിശ്വാസം നിറയ്ക്കാനാണ് ഹാർദിക് അത്ര ശക്തമായി സംസാരിച്ചതെന്നും അത് ഗുണം ചെയ്തെന്നും തിലക് പറഞ്ഞു. പന്ത് നോക്കി ശ്രദ്ധിച്ച് അടിച്ചുപറത്താനാണ് താൻ ആവശ്യപ്പെട്ടതെന്നും അത് തിലകിന് കഴിയുമെന്നതുകൊണ്ടാണ് കടുപ്പിച്ച് പറഞ്ഞതെന്ന് ഹാർദിക്കും പറഞ്ഞു.
തിലകിന്റെ ആദ്യ ഐ.പി.എൽ സെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്.
മുംബയ് ഇന്ത്യൻസിന് വേണ്ടി ഏറ്റവും കുറച്ചുപന്തുകളിൽ(45) സെഞ്ച്വറി തികച്ച സനത് ജയസൂര്യയുടെ 18 വർഷം പഴക്കമുള്ള റെക്കാഡിനാെപ്പം തിലകുമെത്തി.
അഞ്ചാം നമ്പരിൽ ബാറ്റിംഗിനിറങ്ങി ഐ.പി.എല്ലിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ബാറ്ററാണ് തിലക്.
മത്സരത്തിൽ ഗുജറാത്ത് ടീം നേടിയതിനേക്കാൾ കൂടുതൽ റൺസ് തിലക് ഒറ്റയ്ക്ക് നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |