തിരുവനന്തപുരം:നിരക്ക് വർദ്ധന പരിഗണിക്കാമെന്ന സർക്കാർ നിലപാടിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന ഓട്ടോ, ടാക്സി പണിമുടക്ക് പിൻവലിച്ചു. തൊഴിലാളി പ്രതിനിധികളും മന്ത്രി ആന്റണി രാജുവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. മോട്ടോർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ ജസ്റ്റീസ് രാമചന്ദ്രൻ കമ്മിഷനെ ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കും.
തൊഴിലാളി നേതാക്കളായ എൻ.ഉണ്ണികൃഷ്ണൻ, നാലാഞ്ചിറ ഹരി (സി.ഐ.ടി.യു) ,വി.ആർ.പ്രതാപൻ (ഐ.എൻ.ടി.യു.സി), കെ.സി ജയപാൽ, പട്ടം ശശിധരൻ (എ.ഐ.ടി.യു.സി), മാഹീൻ അബൂബക്കർ (എസ്. ടി. യു ), ഗോപൻ (യു.ടി.യു.സി), ചാരുപാറ രവി, (എച്ച്.എം.എസ്), ജ്യോതിഷ്‌കുമാർ, ഗോവിന്ദ്.ആർ.തമ്പി (ബി.എം.എസ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മന്ത്രി നൽകിയ ഉറപ്പുകൾ
കള്ളടാക്സി പിടികൂടിയാൽ ഡ്രൈവറുടെ ലൈസൻസും, വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും
ജി.പി.എസ് ഘടപ്പിക്കാൻ സാവകാശം വേണമെന്ന വാഹന ഉടമകളുടെ ആവശ്യം പരിഗണിക്കും. ഇ-ഓട്ടോ ഡ്രൈവർമാരും മറ്റുള്ളവരുമായി സ്റ്റാൻഡ് സംബന്ധിച്ച തർക്കം പരിഹരിക്കാൻ അതത് സ്ഥലത്തെ ഗതാഗത ഉപദേശകസമിതികളെ ചുമതലപ്പെടുത്തും
സി.എൻ.ജി വാഹനങ്ങളുടെ കാലിബറേഷൻ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ആരംഭിക്കും
15 വർഷത്തിലധികം പഴക്കമുള്ള ടാക്സി വാഹനങ്ങൾ പിൻവലിക്കണമെന്ന നിബന്ധനയിൽ ഇളവ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |