പാലക്കാട്: എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആർ.എസ്.എസ് നേതാവ് എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് സുബൈർ വധത്തിന് കാരണമെന്ന് ഡിവൈ.എസ്.പി എസ്.ഷംസുദ്ദീൻ പാലക്കാട് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ സമർപ്പിച്ച 971 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം നടന്ന് 81-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.
ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹക് കൊട്ടേക്കാട് ആനപ്പാറ നടുവിൽ വീട്ടിൽ എസ്.സുചിത്രൻ (32), ആർ.എസ്.എസ് ജില്ലാ കാര്യകാര്യദർശി എലപ്പുള്ളി പള്ളത്തേരി സ്വദേശി ജി.ഗിരീഷ് (41), മണ്ഡല കാര്യവാഹക് എടുപ്പുകുളം പി.കെ. ചള്ളയിൽ ആർ.ജിനീഷ് (24), എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ് (41), എടുപ്പുകുളം എൻ.വി ചള്ള ആറുമുഖൻ (37), മരുതറോഡ് ആലമ്പള്ളം ശരവണൻ (33), ഇരട്ടക്കുളം സ്വദേശി വിഷ്ണുപ്രസാദ് (23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹക് അട്ടപ്പള്ളം സ്വദേശി മനു (31), കല്ലേപ്പുള്ളി വേനോലി കുറുപ്പത്ത് വീട്ടിൽ ശ്രുബിൻലാൽ (30) എന്നിവരാണ് കേസിലെ പ്രതികൾ.
ശ്രീനിവാസൻ വധത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും
ശ്രീനിവാസൻ വധത്തിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. സുബൈർ വധത്തിന് 24 മണിക്കൂർ തികയും മുമ്പേ പ്രതികാരമായി ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ നഗരമദ്ധ്യത്തിലെ കടയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |