മാരാരിക്കുളം: അമ്മയെയും രണ്ട് ആൺമക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡ് കോർത്തുശേരി പടിഞ്ഞാറ് കുന്നേൽ വീട്ടിൽ പരേതനായ രഞ്ജിത്തിന്റെ ഭാര്യ ആനി (54), മക്കളായ ലെനിൻ (36), സുനിൽ (32) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഒരു മുറിയിലെ ഉത്തരത്തിൽ തൂങ്ങിയ നിലയിലാണ് ആനിയെ കണ്ടത്. മക്കൾ അവരവരുടെ മുറികളിലെ കട്ടിലിലാണ് മരിച്ചുകിടന്നത്. മരണകാരണം വ്യക്തമായിട്ടില്ല.
മത്സ്യത്തൊഴിലാളികളായ ലെനിനും സുനിലും സ്ഥിരമായി മദ്യപിച്ച് പരസ്പരം വഴക്കിടുന്നത് പതിവാണ്. ഇതിനിടെ അമ്മയെയും മർദ്ദിക്കാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ശനിയാഴ്ച അയൽവീട്ടിൽ നടന്ന ആദ്യകുർബാന ചടങ്ങിൽ ഇരുവരും പങ്കെടുത്തിരുന്നു. രാത്രി എട്ടരയോടെ ഇവർ സ്വന്തം വീടിന് മുന്നിൽ നിൽക്കുന്നത് കണ്ടിരുന്നതായും പ്രദേശവാസികൾ പറയുന്നു.
ഇന്നലെ രാവിലെ ഏറെ വൈകിയും ആരെയും പുറത്തുകാണാതിരുന്നതോടെ അയൽവാസികളെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വീട് പൂട്ടിയിരുന്നില്ല. പൊലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം വൈകിട്ടോടെ മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. വിഷം ഉള്ളിൽ ചെന്നാണ് മക്കൾ മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ലെനിനും സുനിലും അവിവാഹിതരാണ്. പിതാവ് രഞ്ജിത് ഏഴുവർഷം മുമ്പ് മരിച്ചു. വീട്ടിൽ അമ്മയും മക്കളും മാത്രമാണുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |