കഴക്കൂട്ടം: എം.ഡി.എം.എയുമായി എക്സൈസ് പിടിയിലായ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്തു. കഠിനംകുളം ശാന്തിപുരം ഷൈനി ഹൗസിൽ പരേതനായ ക്ളമന്റ് ജൂലിയാന്റെ ഭാര്യ ഗ്രേയ്സി ക്ലമന്റിനെയാണ് (54)ഇന്നലെ പുലർച്ചെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഗ്രെയ്സിയും അമ്മ മാർഗരറ്റും ഒരുമിച്ചാണ് ഉറങ്ങാൻ കിടന്നത്. വെളുപ്പിന് മൂന്നോടെ മാർഗരറ്റ് ഉണരുമ്പോഴാണ് സംഭവമറിയുന്നത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും കഠിനംകുളം പൊലീസും ചേർന്ന് ഗ്രൈയ്സിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഗ്രേസിയുടെ മകൻ ഷൈനോയെ(21) വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് എക്സൈസ് കഠിനംകുളത്ത് നിന്നും ലഹരിമരുന്നുമായി പിടികൂടിയത്. വിവരം അറിഞ്ഞത് മുതൽ ഗ്രെയ്സി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബിരുദ വിദ്യാർത്ഥിയായ ഷൈനോ രണ്ടാം തവണയാണ് മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നത്.
ഗ്രേസിയുടെ ഭർത്താവ് ക്ലമന്റ് ജൂലിയാൻ 10 വർഷം മുമ്പ് മരണപ്പെട്ടതാണ്. മകനെ നേർവഴിയിലേക്ക് കൊണ്ട് വരാൻ നിരന്തരം ശ്രമിച്ചിരുന്നതായും വീണ്ടും മയക്കുമരുന്നുമായി പിടിയിലായതോടെയാണ് ഗ്രെയ്സി ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറഞ്ഞു. മക്കളെ പഠിപ്പിച്ചതിലും രണ്ടു പെൺമക്കളുടെ വിവാഹം നടത്തിതിയതിലും ഗ്രേയ്സിക്ക് ചില സാമ്പത്തിക ബാദ്ധ്യതകളുണ്ടായിരുന്നു. മുത്ത മകൾ ഷൈനി ഭർത്താവിനൊപ്പം ലണ്ടനിലാണ്. ഇളയ മകൾ ജിനി ശാന്തിപുരത്താണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |