തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിന് അർഹരായ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സാമൂഹ്യ, സാമ്പത്തിക സർവേ കുടുംബശ്രീ വഴി നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ച് വീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരണം നടത്തുന്നതിനായി 75,67,090 രൂപ വിനിയോഗിക്കാനും അനുമതി നൽകി. ഈ വിഭാഗക്കാർക്ക് സർക്കാർ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്ത് ശതമാനം സംവരണമേർപ്പെടുത്തി ഇറക്കിയ വിജ്ഞാപനത്തിനൊപ്പം, ഇവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കാൻ മുൻ നിയമവകുപ്പ് സെക്രട്ടറി കെ. ശശിധരൻനായർ അദ്ധ്യക്ഷനായ സമിതിയെയും നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശയും കണക്കിലെടുത്താണ് സാമ്പിൾ സർവേ കുടുംബശ്രീ വഴി നടത്തുന്നത്.
നാല് ലക്ഷം രൂപയോ, അതിൽ താഴെയോ കുടുംബ വാർഷിക വരുമാനമുള്ളവർക്കാകും ഈ വിഭാഗത്തിൽ സംവരണത്തിന് അർഹത. കുടുംബ ഭൂസ്വത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ രണ്ടരയേക്കറിലും മുനിസിപ്പൽ പ്രദേശങ്ങളിൽ 75 സെന്റിലും കോർപ്പറേഷൻ പ്രദേശങ്ങളിൽ അമ്പത് സെന്റിലും കൂടാൻ പാടില്ല. കഴിഞ്ഞ ഒക്ടോബർ മുതൽ പി.എസ്.സിയും സാമ്പത്തിക സംവരണം നടപ്പാക്കിയിരുന്നു. 160ലധികം മുന്നാക്ക സമുദായങ്ങളെയാണ് സാമ്പത്തിക സംവരണത്തിന് അർഹരായവരുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് പി.എസ്.സി സപ്ലിമെന്ററി ലിസ്റ്റ് പുതുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന് 46.6241 ഹെക്ടർ ഭൂമി
കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവ്വേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് 46.6241 ഹെക്ടർ ഭൂമി കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ഇരിട്ടി കല്യാട് വില്ലേജിൽ 41.7633 ഹെക്ടർ അന്യം നിൽപ്പ് ഭൂമിയും, ലാൻഡ് ബോർഡ് പൊതു ആവശ്യത്തിന് നീക്കിവച്ച 4.8608 ഹെക്ടർ മിച്ചഭൂമിയും ഉൾപ്പെടെയാണിത്
രണ്ട് വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. നിബന്ധനകൾക്ക് വിധേയമായി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിറുത്തി, കൈവശാവകാശം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഭൂമി അനുവദിക്കുന്ന തിയതി മുതൽ ഒരു വർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണം.
സ്റ്റാഫ് പാറ്റേൺ പുതുക്കും
വിനോദസഞ്ചാര വകുപ്പിനു കീഴിൽ കോഴിക്കോട്ടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിലെ സ്റ്റാഫ് പാറ്റേൺ നാഷണൽ കൗൺസിൽ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി മാർഗരേഖ പ്രകാരം പുതുക്കും.
സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്റെ കേസുകൾ നടത്തുന്നതിനുള്ള സീനിയർ അഭിഭാഷകരുടെ പാനലിൽ രഞ്ജിത് തമ്പാനെ ഉൾപ്പെടുത്താനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |