തിരുവനന്തപുരം: യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിന് ശമ്പളം കൊടുത്ത വകയിൽ നഷ്ടമായ 19,06,730 രൂപയിൽ നികുതി കിഴിച്ചുളള 16,15,873രൂപ നൽകണമെന്ന കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ആവശ്യം സ്വപ്നയെ റിക്രൂട്ട് ചെയ്ത അന്താരാഷ്ട്ര ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സ് തള്ളി.
നിയമോപദേശം തേടിയ ശേഷം തുടർനടപടിയെടുക്കാനാണ് സർക്കാർ തീരുമാനം. കൂപ്പേഴ്സിന് കെഫോൺ പദ്ധതിയിൽ നൽകാനുള്ള ഒരു കോടിരൂപ പിടിച്ചുവെയ്ക്കും.
സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായതോടെയാണ് സ്വപ്നയുടെ നിയമനം വിവാദത്തിലും അന്വേഷണത്തിലുമായത്. തന്നെ പിൻവാതിലിലൂടെ നിയമിച്ചത് അന്ന് ഐ.ടി.സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണെന്നാണ് സ്വപ്നയുടെ മൊഴി. ഇവർ നൽകിയ സർട്ടിഫിക്കറ്റുകളും വ്യാജമായിരുന്നുവെന്ന് ആരോപണമുണ്ട്. ഇത് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രൈസ് വാട്ടർകൂപ്പേഴ്സിൽ നിന്നോ, അവരെ നിയമിക്കാൻ കൂട്ടുനിന്ന അന്നത്തെ ഐ.ടി.സെക്രട്ടറി എം.ശിവശങ്കർ, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്‌പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കുകയോ വേണമെന്ന് ധനകാര്യപരിശോധനാവിഭാഗവും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇവരിൽ നിന്ന് പണം ഇൗടാക്കുന്ന കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |