തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് കാലോചിതമായ മാറ്റങ്ങൾ വരുത്തുക എന്ന ലക്ഷ്യവുമായി കെ.എസ്.ആർ.ടി.സിക്ക് കീഴിൽ രൂപീകരിച്ച 'സ്വിഫ്ട്' കമ്പനിയുടെ ബസുകൾ ഇന്നുമുതൽ സർവീസ് തുടങ്ങും. യാത്രക്കാർക്ക് സുഖയാത്ര പ്രദാനം ചെയ്യുന്നതിനൊപ്പം ദീർഘദൂര സർവീസുകളിൽ പരമാവധി ലാഭം നേടുക എന്നതാണ് സ്വിഫ്ടിന്റെ ലക്ഷ്യം.
ഇന്ന് വൈകിട്ട് 5.30ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരിക്കും. മന്ത്രി എം.വി ഗോവിന്ദൻ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി വെബ്‌സൈറ്റ് പ്രകാശനവും മന്ത്രി ജി.ആർ. അനിൽ ആദ്യം റിസർവേഷൻ ചെയ്തവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
ബംഗളൂരിലേക്കുള്ള നാല് എ.സി വോൾവോ സ്ലീപ്പറുകളും കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡറുകളുമാണ് ആദ്യദിനം സർവീസ് നടത്തുക. നാളെ വൈകിട്ട് അഞ്ചരയ്ക്ക് ബംഗളൂരുവിൽ നിന്നുള്ള മടക്ക സർവീസ് മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്യും. സ്വിഫ്ട് കമ്പനി രൂപീകരിക്കുമെന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് കേരളകൗമുദിയാണ്. 2021 ജനുവരി നാലിന്.
കണിയാപുരം- ബംഗളൂരു സർവീസ്
തിരുവനന്തപുരം കണിയാപുരത്തു നിന്ന് നാഗർകോവിൽ വഴി ബംഗളൂരുവിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്വിഫ്ട് സർവീസ് നടത്തും. പാലക്കാട്, സേലം വഴി പോകുന്നതിനെക്കാൾ 4 മണിക്കൂറോളം സമയലാഭം ഉണ്ടാകും. രാത്രി ഏഴിന് ആരംഭിക്കുന്ന സർവീസിന് ടെക്‌നോപാർക്കിൽ സ്റ്റോപ്പുണ്ട്. ബംഗളൂരുവിൽ പോകുന്ന ടെക്കികളുടെ സൗകര്യാർത്ഥമാണിത്.
മാറ്റം യൂണിഫോമിലും
സിഫ്ട് ബസിലെ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സിയിൽ നിന്നു വ്യത്യസ്തമായ യൂണിഫോമാണ്. ഇളം ഓറഞ്ച് നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്സുമാണ് ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാർക്ക് നൽകുക.
ബസ് ഡ്രൈവ് ചെയ്യുന്നവർ പി ക്യാപ്പും ധരിക്കും. ജീവനക്കാരുടെ നെയിം ബോർഡിനൊപ്പം സിഫ്ടിന്റെ ചിഹ്നവും യൂണിഫോം സ്‌പോൺസർ ചെയ്ത കമ്പനിയുടെ ലോഗോയും പതിച്ചിട്ടുണ്ട്. 319 പേരെയാണ് നിയമിച്ചിരിക്കുന്നത്. യാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്നതും ഇവരായിരിക്കും.
സ്വിഫ്ടിൽ ബുക്ക് ചെയ്യാൻ തിരക്ക്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ട് ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ തിരക്ക്.
12, 13 തീയതികളിൽ ബംഗളൂരു നിന്നുള്ള മുഴുവൻ സീറ്റുകളിലും ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റ് തീർന്നു. 100 ബസുകളാണ് ആദ്യ ഘട്ടത്തിൽ സ്വിഫ്ട് നിരത്തിലിറക്കുക. ഈ ബസുകളിലെ യാത്രയ്ക്ക് ആദ്യം ബുക്ക് ചെയ്യുന്ന ഒരാൾക്കു വീതം നൂറു ബസുകളിൽ നിന്നായി 100 പേർക്ക് മടക്കടിക്കറ്റ് സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |