കൊച്ചി: ആ.. ആന.. ഇ..ഇല.. കോതമംഗലം നെല്ലിക്കുഴി ഗവ. സ്‌കൂളിൽ 15 അന്യസംസ്ഥാന കുട്ടികൾ മലയാളം പഠിക്കുകയാണ്. ടീച്ചർ മലയാളിയല്ല, അസ്സൽ യു.പിക്കാരി! ആർഷി സലിം.
സമഗ്രശിക്ഷാ കേരളത്തിന്റെ (എസ്.എസ്.കെ) ക്ലാസിൽ സയൻസും കണക്കുമെല്ലാം ആർഷി പഠിപ്പിക്കുന്നുണ്ട്. ഓൺലൈൻ പഠനം അന്യസംസ്ഥാന കുട്ടികൾക്ക് ബുദ്ധിമുട്ടായതോടെ നാലാം ക്ലാസ് മുതൽ മലയാളം മീഡിയത്തിൽ പഠിച്ച് ഉന്നത വിജയം നേടിയ ഇരുപത്തൊന്നുകാരി ആർഷിയെ എഡ്യുക്കേഷൻ വോളന്റിയറായി (ഇ.വി) നിയമിക്കുകയായിരുന്നു.
നെല്ലിക്കുഴിയിലെ ഫർണിച്ചർ കമ്പനിയിൽ ശില്പിയാണ് പിതാവ് സലിം. 12 വർഷം മുമ്പ് സഹ്റഖ്പൂരിൽ നിന്ന് കുടുംബത്തെ കേരളം കാണിക്കാൻ കൊണ്ടുവന്നു. പിന്നെ തിരികെ വിട്ടില്ല. ആർഷിയെയും സഹോദരങ്ങളെയും ഗവ.സ്കൂളിൽ ചേർത്തു. തുടക്കത്തിൽ മലയാളം ചില്ലറയൊന്നുമല്ല ആർഷിയെ കുഴക്കിയത്. ചില്ലക്ഷരങ്ങൾ വെള്ളം കുടിപ്പിച്ചു. വാശിയോടെ പഠിച്ചു. കൂട്ടുകാരും അദ്ധ്യാപകരും സഹായിച്ചു. ഇപ്പോൾ അസലായി എഴുതും, വായിക്കും. പത്രവായനയുമുണ്ട്. പ്ലസ് ടു കഴിഞ്ഞതോടെ കൊവിഡ് വ്യാപനമുണ്ടായി. പിതാവിന് ജോലി ഇല്ലാതെ പട്ടിണിയിലായി. യു.പിയിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് എസ്.എസ്.കെയിൽ നിന്ന് വിളിയെത്തുന്നത്.
രാവിലെ കമ്പ്യൂട്ടർ പഠനം കഴിഞ്ഞ് 11 മുതൽ അദ്ധ്യാപികയാവും. മലയാളം വാക്കുകളും ഹിന്ദിയിൽ അർത്ഥവും പറഞ്ഞാണ് പഠിപ്പിക്കുന്നത്. വീട്ടിൽ സഹോദരങ്ങളുമായി മലയാളത്തിലാണ് സംസാരം. ആദ്യമൊക്കെ രഹസ്യങ്ങൾ പറയുന്നത് ഉമ്മ സൈനബയ്ക്ക് മനസ്സിലാകില്ലായിരുന്നു. ഇപ്പോൾ ഉമ്മയും മലയാളം പഠിച്ചു, ചിരിച്ചുകൊണ്ട് ആർഷി പറഞ്ഞു. നാട്ടിൽ പിതാവ് വാങ്ങിയ സ്ഥലത്ത് ഒരു വീടുവയ്ക്കണം. പ്ലാനെല്ലാം ആർഷി വരച്ചിട്ടുണ്ട്. എസ്.എസ്.കെയിലെ ചെറിയ ശമ്പളത്തിന്റെ ഒരു പങ്ക് വീടിനായി മാറ്രിവയ്ക്കുന്നു.
''അദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോ നല്ലപോലെ മലയാളം അറിയാം. ഓരോ കുട്ടിയെയും പ്രത്യേകം ശ്രദ്ധിച്ചാണ് പഠിപ്പിക്കുന്നത്.''
- ആർഷി സലിം
ഇ.വി ചുമതലകൾ
1 മുതൽ 10ാം ക്ലാസ് വരെ
സമയം 11 മുതൽ 2 വരെ
എല്ലാ വിഷയവും പഠിപ്പിക്കണം
ചെറിയ കുട്ടികൾക്ക് അടിസ്ഥാന വിദ്യഭ്യാസം
ഓൺലൈൻ ക്ലാസ് സംശയ നിവാരണം
സ്കൂൾ തുറന്നാലും ക്ലാസ് തുടരും
ശമ്പളം 6500 രൂപ
സമഗ്രശിക്ഷാ കേരളം
പൊതുവിദ്യാഭ്യാസ വകുപ്പിലെ എസ്.എസ്.എയും ആർ.എം.എസ്.എയും സംയോജിപ്പിച്ച് 2018 നവംബർ ഒന്നിനാണ് സമഗ്രശിക്ഷാ കേരളം ആരംഭിച്ചത്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസമാണ് ലക്ഷ്യം. ഓൺലൈനായും ക്ലാസുകൾ നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |