കാസർകോട് : 'തെറ്റിനെതിരെ പ്രതികരിച്ചാൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കിട്ടുന്ന ശിക്ഷ ഇതായിരിക്കുമെന്ന് കാണിച്ചു കൊടുക്കാനാണ് ശ്രമം നടന്നത്. ഹൈക്കോടതിയിൽ നിന്ന് എനിക്ക് നീതി കിട്ടി. കിട്ടില്ലെന്ന് പ്രതീക്ഷിച്ചിരുന്ന പെൻഷൻ ഇനി വാങ്ങാം.വലിയ സന്തോഷം' , കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. രമ മഠത്തിൽ പറഞ്ഞു.
എസ്. എഫ്. ഐ വിദ്യാർത്ഥിയെ അപമാനിച്ചെന്ന പരാതിയിൽ തനിക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളെല്ലാം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു അവരുടെ പ്രതികരണം.
ഞാൻ ഒരു തെറ്റു മാത്രമാണ് ചെയ്തത്. അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും കൃത്യമായി ക്ലാസിൽ പോകാൻ നിർദ്ദേശിച്ചത്. കോളേജിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തിൽ കർശനമായ നിലപാട് സ്വീകരിച്ചതിനാൽ ചില വിദ്യാർത്ഥികളും അവർക്ക് ചൂട്ടുപിടിക്കുന്ന അദ്ധ്യാപകരും എന്നെ ഒറ്റപ്പെടുത്താനും പുകച്ചു പുറത്തു ചാടിക്കാനുമാണ് ശ്രമിച്ചത്. എ.കെ.ജി.സി. ടിയിൽപ്പെട്ട
അദ്ധ്യാപകരാണ് വിദ്യാർത്ഥികളെ പല കുറ്റകൃത്യങ്ങൾക്കും പ്രേരിപ്പിക്കുന്നത്. മറ്റുള്ളവർ പേടിച്ച് ഒന്നും മിണ്ടില്ല. അലംഭാവം കാട്ടുന്ന അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് കത്ത് നൽകിയതിനാണ് എന്നെ ക്രൂശിച്ചത്. എസ്.എഫ്.ഐക്കാരുടെ ആക്രമണം ഞാൻ നേരിട്ടത് ഒറ്റയ്ക്കാണ്. അദ്ധ്യാപകരിൽ ഒരാളും എന്നെ സഹായിക്കാൻ വന്നിട്ടില്ല. എനിക്കെതിരെ സമരം നടത്താൻ ഉണ്ടാക്കിയ കുടിവെള്ള പ്രശ്നം
കെട്ടുകഥയായിരുന്നു. ഇതുവരെ അന്വേഷണ റിപ്പോർട്ട് വെളിച്ചം കണ്ടോ. എന്നെ പുറത്തുചാടിക്കാൻ വേണ്ടി നടത്തിയ വലിയ ഗൂഢാലോചനയായിരുന്നു അത്- ഡോ. രമ പറഞ്ഞു.
2023 ഫെബ്രുവരിയിലാണ് ഡോ. രമയെ പ്രിൻസിപ്പലിന്റെ ചുമതലയിൽ നിന്ന് നീക്കിയത്. തുടർന്ന് കോളേജ് ക്യാമ്പസിൽ വ്യാപകമായ അപവാദപ്രചാരണങ്ങൾ നടന്നു. ജൂലായി 10 ന് കൊടുവള്ളി കോളേജിലേക്ക് സ്ഥലംമാറ്റി. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിൽ ഡോ. രമ നൽകിയ ഹർജിയെ തുടർന്ന് മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ മാറ്റി നിയമിച്ചു. കാസർകോട് ഗവ. കോളേജിൽ തന്നെ നിയമനം ലഭിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി വന്നു. കഴിഞ്ഞ മാർച്ച് 31ന് മഞ്ചേശ്വരം കോളേജിൽ നിന്ന് ഡോ. രമ വിരമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |