ന്യൂഡൽഹി: സുപ്രീം കോടതി നിർദേശിച്ച നാലുപേർക്ക് വയനാട്ടിൽ ഹൈസ്‌കൂൾ മലയാളം അദ്ധ്യാപകരായി നിയമന ഉത്തരവ് നൽകാൻ തീരുമാനിച്ച് വിദ്യാഭ്യാസ വകുപ്പ്. സുപ്രീം കോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടി. അവിനാശ് പി എസ്, റാലി പിആർ, ജോൺസൺ ഇവി, ഷീമ എം എന്നിവർക്ക് ഒരുമാസത്തിനകം നിയമനം നൽകാനാണ് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഉത്തരവിറക്കിയത്.
വയനാട്ടിൽ മലയാളം അദ്ധ്യാപകരായി നാലുപേർക്ക് നിയമനം നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിന് സർക്കാരിന് സുപ്രീംകോടതിയുടെ കടുത്ത താക്കീതാണ് ലഭിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഉൾപ്പെടെ ജയിലിൽപോകേണ്ടി വരുമെന്നാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ വിക്രംനാഥും സതീഷ് ചന്ദ്ര ശർമ്മയും മുന്നറിയിപ്പ് നൽകിയത്.
നാല് ഉദ്യോഗാർത്ഥികൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിച്ചായിരുന്നു സുപ്രീം കോടതി മുന്നറിയിപ്പ് . ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും. അതിനകം നിയമന ഉത്തരവിറക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.
2017ലെ പിഎസ്‌സി നോട്ടിഫിക്കേഷൻ പ്രകാരമുള്ള ലിസ്റ്റിലുൾപ്പെട്ട നാലുപേരുടെയും നിയമനം ഒരു മാസത്തിനകം നടത്തണമെന്ന് 2023 ഒക്ടോബറിലാണ് ഉത്തരവിട്ടത്. സർക്കാർ പുനഃപരിശോധനാഹർജി നൽകിയെങ്കിലും തള്ളി. എന്നിട്ടും നിയമനം കിട്ടാതെയാണ് കോടതിയലക്ഷ്യഹർജി സമർപ്പിച്ചത്. റാണി ജോർജിന് പുറമെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, വയനാട് ഡിഡിഇ ശശീന്ദ്ര വ്യാസ് എന്നിവരാണ് എതിർകക്ഷികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |