SignIn
Kerala Kaumudi Online
Thursday, 19 September 2024 2.24 AM IST

പനിയായിട്ടും തക്കുടു അച്ഛനൊപ്പം എത്തി :ഡാം തുറക്കുന്നത് കാണാൻ

Increase Font Size Decrease Font Size Print Page
sooraj

ഇടുക്കി: തക്കുടുവിന് ഇന്നലെയും പനിയായിരുന്നു. എങ്കിലും അച്ഛന്റെ തോളിലേറി ആ ആറ് വയസുകാരനെത്തി. ഇടുക്കി അണക്കെട്ട് തുറക്കുന്നത് കാണാൻ.

തക്കുടുവിനെ ഓർമയില്ലേ?.2018ൽ ഇടുക്കി ഡാം തുറന്നപ്പോൾ കുത്തൊഴുക്ക് മുക്കിക്കൊണ്ടിരിക്കുന്ന ചെറുതോണിപ്പാലത്തിലൂടെ ഒരു കുഞ്ഞിനെയുമെടുത്ത് ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥൻ ഓടുന്ന ദൃശ്യം. മഹാപ്രളയത്തിന്റെ നേർചിത്രം. അന്നത്തെ

ആ കുഞ്ഞാണ് തക്കുടു. ശരിക്കുള്ള പേര് വി.കെ. സൂരജ്. അന്ന് പിന്നാലെ ഓടിയവരിൽ സൂരജിന്റെ അച്ഛൻ വിജയരാജുമുണ്ടായിരുന്നു. രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായി പിന്നീടതു മാറി. ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും മകൻ

സൂരജിന് അന്നത്തെപ്പോലെ ഇത്തവണയും ഡാം തുറക്കുമ്പോൾ പനിയാണ്. എങ്കിലും ,ഡാം തുറക്കുന്നത് കാണാൻ പോകണമെന്ന് വാശി പിടിച്ചു. ചെറുതോണി പാലത്തിന് മുകളിൽ നിൽക്കെ ,

അച്ഛൻ മകന് 2018 ആഗസ്റ്റ് ഒമ്പതിലെ ആ കഥ പറഞ്ഞുകൊടുത്തു.

ഡാം തുറക്കുന്നതും വെള്ളമൊഴുകുന്നതും കണ്ട ശേഷം ആഗസ്റ്റ് 10ന് ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്ത പനിയും ശ്വാസംമുട്ടലും കൊണ്ട് വിഷമിക്കുന്ന മൂന്നു വയസുകാരനെയായിരുന്നു. അതിശക്തമായ മഴ വകവയ്ക്കാതെ അവനെയുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. പാലത്തിനടുത്തെത്തിയപ്പോൾ, അക്കരെ വിടാൻ നിർവാഹമില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. കുഞ്ഞിന് പനി കൂടുതലാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ,മറുകരയിലുള്ള സർക്കിൾ ഇൻസ്പെക്ടറെ വിവരമറിയിച്ചു. അവിടെയുണ്ടായിരുന്ന ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട് മറുകരയെത്തിച്ചു. അവിടെ നിന്ന് ആട്ടോറിക്ഷയിൽ കയറിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്ന കാഴ്ച.

കൈയിൽ ഒരു രൂപ പോലുമില്ലാതിരുന്ന ആ സമയം സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് കൈയിൽ വച്ചോളൂ എന്നു പറഞ്ഞു തന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും വിജയരാജിന്റെ മനസിലുണ്ട്. ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച തക്കുടുവിന് അസുഖം കുറഞ്ഞ ശേഷം തിരികെയെത്തിയപ്പോൾ, ചെറുതോണി പാലം പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ബന്ധുവിന്റെ ബൈക്കിൽ കരിമ്പൻ പാലം വഴി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വീട്ടിലെത്തിയത്.

തക്കുടുവിന്റെ കുസൃതിച്ചിരി കാണുമ്പോഴെല്ലാം അന്നവനെയുമെടുത്ത് ഓടിയ സേനാംഗത്തെയും സഹായം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെയും ഒരിക്കൽ കൂടി കാണാൻ തോന്നുമെന്ന് പറഞ്ഞ വിജയരാജിന്റെ കണ്ണുകൾ നിറഞ്ഞു. ഇടുക്കി ന്യൂമാൻ എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് സൂരജ് . കുഞ്ഞനിയത്തി മഞ്ജിമ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THAKUDU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.