തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ സിറ്റി പൊലീസിന്റെ പിടിയിൽ. നിരവധി സ്ഥലങ്ങളിൽ മോഷണം പതിവാക്കിയ വാടാനപ്പിള്ളി രായമരക്കാർ വീട്ടിൽ സുഹൈൽ (44) എന്ന ഓട്ടോ സുഹൈലാണ് തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി കൊഴിഞ്ഞാമ്പാറ വലിയവല്ലപ്പതി മലക്കാട് വീട്ടിൽ ഷമീർ (32) ജയിലിലാണ്. കഴിഞ്ഞ ആഗസ്ത് 28ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിന്റെ പ്രധാന ഗേറ്റിന്റെയും, സ്റ്റാഫ് മുറിയുടെയും സ്റ്റോർ റൂമിന്റെയും പൂട്ട് പൊളിച്ച് അകത്തുകയറുകയും തുടർന്ന് ഓഫീസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകളും, ബാങ്ക് പാസ്ബുക്ക്, മേശവലിപ്പിലുണ്ടായിരുന്ന പണം എന്നിവ മോഷണം നടത്തി സ്ഥലം വിടുകയായിരുന്നു. പാവറട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ മോഷ്ടാവ് ഉപയോഗിച്ച ബൈക്ക് കണ്ടെത്തുകയും, ഇതേ ബൈക്ക് ഉപയോഗിച്ച് സമാനരീതിയിലുള്ള മോഷണം പാലക്കാട് കൊഴിഞ്ഞാമ്പാറയിലും നടത്തിയിട്ടുള്ളതായി തെളിഞ്ഞു. ഈ കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഷമീറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ചിറ്റാട്ടുകരയിൽ മോഷണം നടത്തിയത് സുഹൈൽ ആണെന്ന് വെളിവായത്. സുഹൈലിനെ ചോദ്യം ചെയ്തതിൽ നിരവധി കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ സുഹൈലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാവറട്ടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ. രമേഷ്, സബ് ഇൻസ്‌പെക്ടർമാരായ പി.എം. രതീഷ്, നെൽസൺ സി.എസ്, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ് വി. നാഥ്, സുമേഷ് വി.പി, സുവീഷ് ടി.എസ്, തൃശൂർ സിറ്റി ഷാഡോ പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.വി. ജീവൻ, പി.കെ. പളനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |