മഥുര: റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുന്ന യാത്രക്കാർക്കൊപ്പം കിടന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. 21കാരനായ അവിനാഷ് സിംഗിനെയാണ് മഥുര റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തത്.
യാത്രക്കാരുടെ പഴ്‌സും മൊബൈൽ ഫോണും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പരാതി ലഭിക്കുന്നത് പതിവായിരുന്നു. മോഷണം നടക്കുന്നത് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചായതിനാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥനായ സന്ദീപ് തോമർ തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെ പലഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിനിടെയാണ് കാത്തിരിപ്പുമുറിയിൽ യാത്രക്കാർക്കൊപ്പം കിടന്നുറങ്ങി മോഷണം നടത്തുന്ന കള്ളനെ കണ്ടെത്തിയത്.
‘The Sleeping Thief’: A Person has been arrested from UP’s Mathura for stealing from passengers sleeping on railway stations. The CCTV Footage shows the cunning modus operandi of the thief where he pretends to sleep beside a traveller & swiftly pick pockets the mobile phone. pic.twitter.com/6OVSYydwaZ
— Tanishq Punjabi (@tanishqq9) April 10, 2024
തറയിൽ നിരന്നുകിടക്കുന്ന യാത്രക്കാർക്കൊപ്പം ഉറക്കം നടിച്ച് കിടക്കുന്ന അവിനാഷ് എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് മോഷണം നടത്തുന്നത്. സമീപത്ത് കിടന്നുറങ്ങുന്ന ആളുകളുടെ പോക്കറ്റിൽ നിന്ന് കിടന്നുകൊണ്ട് തന്നെ കൈനീട്ടി മൊബൈൽ ഫോൺ കവരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. നിരവധി തവണ ശ്രമിച്ചശേഷം മാത്രമാണ് യാത്രക്കാരെ ഉണർത്താതെ ഇയാൾ വിലപിടിപ്പുള്ള സാധനങ്ങൾ കൈക്കലാക്കുന്നത്. തുടർന്ന് മറ്റാരുടെയെങ്കിലും അടുത്ത് പോയി കിടക്കും. ശേഷം മോഷ്ടിച്ച വസ്‌തുക്കളുമായി കാത്തിരിപ്പുമുറിയിൽ നിന്നും ഇയാൾ പുറത്തേക്കിറങ്ങി.
ദൃശ്യങ്ങളിൽ നിന്ന് ആളെ പിടികിട്ടിയതോടെ അധികം വൈകാതെ പ്രതിയെ പിടികൂടി. അഞ്ച് മൊബൈൽ ഫോണുകൾ ഇത്തരത്തിൽ മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചു. എന്നാൽ, ഒരു ഫോൺ മാത്രമാണ് പ്രതിയുടെ കയ്യിൽ നിന്നും കണ്ടെടുത്തത്. മറ്റുള്ള വസ്‌തുക്കൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |