ഏഴോം: ഏഴോം കൂർമ്പക്കാവ് തിരുവാഭരണ മോഷണ സംഭവം സംശയങ്ങൾ നീങ്ങാതെ വിടാനാവില്ലെന്ന ഉറച്ച തീരുമാനത്തിൽ നാട്ടുകാർ. 2021 ആഗസ്റ്റ് അഞ്ചിന് ശ്രീകോവിൽ വാതിൽ താഴ് തകർത്ത് 15 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്തേക്കും നിയമ വഴിയിലേക്കും കടക്കുവാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനമെടുത്തിരിക്കുകയാണ്.
നേരത്തെ കണ്ണൂർ റൂറൽ പൊലീസ് സൂപ്രണ്ടിന് ക്ഷേത്രഭാരവാഹികൾ പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം പഴയങ്ങാടി പൊലീസ് ചില വിശദീകരണങ്ങൾ നല്കിയിരുന്നു. പ്രതികളെ നേരത്തെ തന്നെ അറസ്റ്റുചെയ്ത് കോടതിക്ക് കൈമാറിയതാണെന്നും പ്രായപൂർത്തിയാകാത്തവരാണ് പ്രതികളെന്നും ഇതാണ് വിവരങ്ങൾ പുറത്തുവിടാതിരുന്നതെന്നുമായിരുന്നു ഭാരവാഹികളെ അറിയിച്ചത്. എന്നാൽ കേസിൽ നഷ്ടപ്പെട്ട ആഭരണങ്ങളുടെ കാര്യം പറയുന്നില്ല. ഇത് വീണ്ടെടുത്തെങ്കിൽ തിരിച്ചെടുക്കാനുള്ള നടപടികൾ ക്ഷേത്രം സ്വീകരിക്കേണ്ടതായുണ്ട്.
യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തുവാനും ഡമ്മി പ്രതികളെ ഹാജരാക്കുവാനുമുള്ള ശ്രമം നടന്നതായി ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. മോഷണദിവസം രാവിലെ ക്ഷേത്രപരിസരത്തും കടകളിലും 50 വർഷക്കാലം മുന്നേ കാവിൽ നിന്നും സ്വർണം മോഷണം നടത്തി നാട് വിട്ടയാൾ എന്നും പറഞ്ഞ് നാട്ടിലെ ഒരു വ്യക്തിയുടെ ഫേട്ടോ പതിച്ച കുറിപ്പ് പ്രചരിക്കുന്നത് മുതൽ സംഭവത്തിൽ ദുരൂഹതയുണ്ട്. പഞ്ചലോഹ വിഗ്രഹങ്ങളും വെള്ളി ആഭരണങ്ങൾ അടക്കം പലതും മോഷ്ടിക്കാതെയിരുന്നതും ദുരൂഹമാണ്. മോഷണശേഷം കാവിലെ മോഷ്ടാവിനെ തനിക്കറിയാം എന്ന വിശദീകരണത്തോടെ വന്ന ഊമക്കത്തും സംശയകരമായി. ഇതൊക്കെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും പൊലീസ് വേണ്ട ഗൗരവം നല്കിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |